
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന നേര് സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. എന്നാൽ ചില വിവാദങ്ങളും നേരിനെ ചുറ്റിപറ്റി വരുന്നുണ്ട്. 'നേര്' സിനിമ കോപ്പിയടിച്ചതാണെന്ന ആരോപണമാണ് കൂടുതൽ വരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണം തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി. "ചിത്രത്തിന്റെ അവസാന ഭാഗമാണ് ഇപ്പോള്‍ എല്ലാവരും കോപ്പി ആണെന്ന് ആരോപിക്കുന്നത് എന്നാല്‍ ഒരു സീൻ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ല. സ്കെച്ച് ആര്‍ട്ടിസ്റ്റ് മുഴുവനായും കണ്ടിട്ട് വിമര്‍ശിക്കൂ. കോടതിയില്‍ ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നേരില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഞാൻ ഇംഗ്ലീഷ് സിനിമകള്‍ കാണാറില്ല. ഈ സംഭവത്തിന് ശേഷമാണ് ഞാൻ സ്കെച്ച് ആര്‍ട്ടിസ്റ്റ് കണ്ടത്. നേരിലേത് പോലെ സമാനമായ കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമക്കായി ഒരുപാട് റിസേര്‍ച്ചുകൾ നടത്തി. സിനിമക്കായി പല കോടതി വിധികളും, കേസ് നിയമങ്ങളും റഫര്‍ ചെയ്തിരുന്നു...." ശാന്തി മായാദേവി ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദ സ്കെച്ച് ആര്‍ട്ടിസ്റ്റ് 2 എന്ന ചിത്രത്തിലെ സീനുകളുമായി ബന്ധപ്പെടുത്തി നേര് സിനിമ കോപ്പിയടിയാണെന്ന് ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
ഒൻപത് ദിവസം കൊണ്ടാണ് നേര് ആഗോള കളക്ഷനില്‍ 50 കോടി പിന്നിട്ടത്. മോഹൻലാലിന്റെ കരിയറിലെ ആറാമത്തെ അമ്പത് കോടി പിന്നിടുന്ന ചിത്രമാണ് നേര്. നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്.






