
യൂറോപ്യന്‍ സാമ്പത്തിക സമൂഹം മാത്രമല്ല, ലോകമെമ്പാടും ഉറ്റുനോക്കിയിരുന്ന ആ ചരിത്രപരമായ തീരുമാനത്തിനു ബ്രിട്ടീഷ് ജനത അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറാനുള്ള (ബ്രെക്‌സിറ്റ്) ഹിതപരിശോധനയില്‍ അമ്പത്തിരണ്ടു ശതമാനം പേര്‍ അനുകൂലിച്ച് വോട്ട് ചെയ്‌തു. സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ബ്രിട്ടീഷുകാര്‍ ബ്രെക്‌സിറ്റിലൂടെ പുതിയൊരു ചരിത്രം കൂടി രചിച്ചു.
യൂറോപ്യന്‍ ശക്‌തിയായ അംഗരാജ്യങ്ങളുടെ സംഘമായ യൂറോപ്യന്‍ യൂണിയനില്‍(ഇ.യു.) നിന്ന് ഞങ്ങള്‍ പിന്മാറുന്നു എന്ന് അവര്‍ അസന്ദിഗ്‌ധമായി വ്യക്‌തമാക്കി. യൂറോപ്പില്‍ മാത്രമല്ല, ലോകമെമ്പാടും ദൂരവ്യാപകഫലങ്ങള്‍ ഉളവാക്കുന്ന സുപ്രധാനമായ ഹിതപരിശോധനയായിരുന്നു ബ്രെക്‌സിറ്റ്. ഒരു ഏകീകൃത യുറോപ്പ് എന്ന സ്വപ്‌നസാക്ഷാത്‌കാരത്തിനായി യൂറോപ്പിലെ 28 രാജ്യങ്ങള്‍ സംഘം ചേര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ രൂപവത്‌കരിച്ചത്. വന്‍കരയില്‍ എല്ലാമേഖലയിലും ശക്‌തിയോടെ ഈ പ്രസ്‌ഥാനം വേരൂന്നിയതു പില്‍ക്കാല ചരിത്രം. എന്നാല്‍, ഈ സംഘടനകൊണ്ട് ബ്രിട്ടന് കാര്യമായ നേട്ടമുണ്ടായില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ബ്രെക്‌സിറ്റ് ഹിതപരിശോധന ഉണ്ടായത്. നാല്‍പത്തിയൊന്നു വര്‍ഷത്തെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് ഇ.യുവില്‍ നിന്ന് ബ്രിട്ടന്‍ സ്വയം പുറത്തുപോകുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയവാദപ്രതിവാദങ്ങളും പ്രചാരണങ്ങളും രാജ്യമെങ്ങും നടന്നിരുന്നു. തങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു എന്നാണ് ബ്രക്‌സിറ്റ് (ബ്രിട്ടീഷ് എക്‌സിറ്റ്) അനൂകൂലികള്‍ പറയുന്നത്.
ഒരിക്കല്‍ ലോകം അടക്കി ഭരിച്ചിരുന്ന സാമ്രാജ്യമായിരുന്ന ബ്രിട്ടന്‍. ആജന്മ ശത്രുരാഷ്‌ട്രങ്ങളായ ജര്‍മനിയും ഫ്രാന്‍സുമൊക്കെ മുന്‍കൈ എടുത്ത് സ്‌ഥാപിച്ച ഇ.യുവില്‍ നൂറ്റാണ്ടുകളുടെ പഴകിയ ശത്രുത മറന്നാണ് ബ്രിട്ടനും അംഗമായത്. എന്നാല്‍, പൊതുവേ പുരോഗതി ഉണ്ടായതോടെ ഇ.യുവുമായി മുന്നോട്ടുപോയി. പക്ഷേ, സ്വന്തം നാണയമായ പൗണ്ട് ബ്രിട്ടന്‍ ഉപേക്ഷിച്ചിരുന്നില്ല. ലോകസമ്പദ്‌വ്യവസ്‌ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശേഷിയും ഇ.യു. കൈവരിച്ചു. കയറ്റുമതിയും വ്യാപാരങ്ങളും തൊഴില്‍സാധ്യതകളും വര്‍ധിച്ചു. റഷ്യകൂടി ഇ.യുവുമായി സഹകരിച്ചതോടെ ആഗോളതലത്തില്‍ ഇതു വമ്പന്‍ ശക്‌തിയായി മാറുകയും ചെയ്‌തു.
എന്നാല്‍, തങ്ങളുടെ ചെലവില്‍ മറ്റുരാഷ്‌ട്രങ്ങള്‍ നിലമെച്ചപ്പെടുത്തിയെന്ന പൊതു ചിന്താഗതിയും പതിയെ ബ്രിട്ടനില്‍ തലപൊക്കുന്നുണ്ടായിരുന്നു. നയപരമായ തീരുമാനം എടുക്കുമ്പോള്‍ ഇ.യുവിന്റെ താല്‍പ്പര്യം കൂടി സംരക്ഷിക്കേണ്ടിയിരുന്നതു ബ്രിട്ടന് വെല്ലുവിളിയായി മാറിയിരുന്നു. ഇ.യുകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടിയില്ലെന്നു പരാതികളും അതിനകം കുന്നുകൂടി. സമീപകാലത്ത് സിറിയയില്‍ നിന്നും പശ്‌ചിമേഷ്യയില്‍ നിന്നുമുള്ള കുടിയേറ്റവും അഭയാര്‍ഥി പ്രവാഹവും സ്‌ഥിതിയാകെ മാറ്റിമറിച്ചു. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ യൂണിയനു കഴിഞ്ഞില്ല. ഇ.യുവില്‍ തുടര്‍ന്നാല്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്ന വാദവും ബ്രിട്ടനില്‍ ബലപ്പെട്ടു. അതാണ് ബ്രെക്‌സിറ്റ് ഹിതപരിശോധനയിലേക്ക് ബ്രിട്ടനെ വളരെപ്പെട്ടെന്ന് അടുപ്പിച്ചത്. വന്‍ തൊഴില്‍ അവസരങ്ങള്‍ ബ്രിട്ടനില്‍ സൃഷ്‌ടിക്കപ്പെടുമെന്നാണ് ബ്രെക്‌സിറ്റുകാരുടെ വാദമുഖം. എന്നാല്‍, രാജ്യത്തിന്റെ പൊതുകടം പെരുകുമെന്നും തൊഴിലില്ലായ്‌മാനിരക്കു കൂടുമെന്നും സാമ്പത്തിക അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കപ്പെടുമെന്നുമാണ് എതിര്‍വാദങ്ങള്‍.
ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഹിതപരിശോധനാഫലത്തിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് രാജി വയ്‌ക്കും. ബ്രിട്ടന്റെ പിന്‍മടക്കം യൂറോപ്പിലാകെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചനകള്‍. നിലവില്‍ ഓഹരി വിപണികള്‍ ഇടിയുകയും പൗണ്ടിന്റെ വില മുപ്പതുവര്‍ഷത്തെ ഏറ്റവും വലിയ പതനം നേരിടുകയും ചെയ്‌തിരിക്കുന്നു. ലോകരാഷ്‌ട്രങ്ങളുടെ സാമ്പത്തിക ചലനങ്ങളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അതു വലിയ വെല്ലുവിളിയാകാനേ തരമുള്ളൂ. അതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ അടക്കമുള്ള ലോകനേതാക്കള്‍ ബ്രിട്ടന്റെ പിന്‍മടക്കത്തെ തടയാന്‍ ശ്രമം നടത്തിയത്.
2008 ല്‍ ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാള്‍ കടുപ്പമാകും ഇക്കുറിയുണ്ടാകുന്നതെന്നും എന്നാല്‍, അത്രവരില്ലെന്നും നിരീക്ഷണങ്ങളുണ്ട്. ഏതായാലും 2008 ലെ മാന്ദ്യത്തില്‍ പിടിച്ചു നിന്ന ഇന്ത്യയും കരുതല്‍ എടുക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇന്ത്യയിലെ പല വന്‍കിട കമ്പനികള്‍ക്കും ബ്രിട്ടനില്‍ വലിയ മൂലധനനിക്ഷേപങ്ങളുണ്ടുതാനും. അവയുടെ ഓഹരിവിലകള്‍ കുത്തനെ ഇടിഞ്ഞുകഴിഞ്ഞു. ബ്രിട്ടന്റെ പിന്‍മാറ്റത്തോടെ യുറോപ്യന്‍ യൂണിയന്‍ തന്നെ തകരുമോ എന്നതും ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.




