
പീഡനത്തിരയായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് രണ്ട് വിരല്‍ പരിശോധന നടത്തി. നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് സര്‍ക്കാരിനോട് ഹിമാചല്‍ ഹൈക്കോടതി. പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടര്‍മാരില്‍ നിന്നും ആ തുക ഈടാക്കാം എന്നും കോടതി പറഞ്ഞു.
പെണ്‍കുട്ടിയില്‍ രണ്ട് വിരല്‍ പരിശോധന നടത്തിയ പാലംപൂര്‍ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുട്ടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിഴവ് വരുത്തിയ ഡോക്ടര്‍മാരില്‍ നിന്ന് ആ തുക ഈടാക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ തര്‍ലോക് സിംഗ് ചൗഹാന്, സത്യന് വൈദ്യ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, ഈ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയോടുള്ള ക്രൂരതയായിട്ടാണ് ഈ രണ്ട് വിരല്‍ പരിശോധനയെ കോടതി നോക്കിക്കണ്ടത്. അത് കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നും കുട്ടിയുടെ അവകാശങ്ങളെ ലംഘിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്തത് എന്നും കോടതി നിരീക്ഷിച്ചു. ഈ ഡോക്ടര്‍മാര്‍ നിയമം ലംഘിച്ചു എന്നും കോടതി കുറ്റപ്പെടുത്തി.
ഏറെ മനുഷ്യത്വരഹിതമായ പരിശോധനയാണ് രണ്ട് വിരല്‍ പരിശോധന. സാധാരണയായി ബലാത്സം?ഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളിലാണ് ഈ മെഡിക്കല്‍ പരിശോധന നടത്തുന്നത്. സ്ത്രീകളുടെ വജൈനല്‍ മസിലുകളുടെ ഇറുക്കം പരിശോധിക്കുക, 'കന്യക'യാണോ എന്ന് പരിശോധിക്കുക ഇവയൊക്കെയാണ് ഇതില്‍ ചെയ്യുന്നത്. എന്നാല്‍, ഇത് തീര്‍ത്തും അശാസ്ത്രീയമായ രീതിയാണ് എന്ന വാദം നേരത്തെ തന്നെ നിലനിന്നിരുന്നു.
2022 -ല്‍ സുപ്രീം കോടതി ഈ പരിശോധന നിരോധിച്ച് കൊണ്ട് ഒരു ഉത്തരവും ഇറക്കി. ഈ പരിശോധനയ്ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഈ പ്രാകൃത പരിശോധനാ രീതി ബലാത്സംഗത്തെ അതിജീവിച്ചവരെ വീണ്ടും അപമാനിക്കുന്നതാണ് എന്നുമായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശം.






