
എല്‍ജിപി ചിത്രം എന്നു പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് വലിയൊരു ആവേശമാണ്. ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരിയും മലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹന്‍ലാലും ഒരുമിച്ച് വൻ ഹൈപ്പില്‍ തിയറ്ററിലേക്കെത്തിയ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ഈ കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ സിനിമയില്‍ രണ്ട് പേരുടെയും ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. വിമർശനങ്ങള്‍ക്കെതിരെ ലിജോ പത്രസമ്മേളനം നടത്തിയിരുന്നു. വാലിബൻ മികച്ച സിനിമയാണെന്ന വാദവും പ്രേക്ഷകരില്‍ ഒരു വിഭാഗത്തിനുണ്ട്. ഇപ്പോഴിതാ വാലിബന് നേരെ വന്ന വിമർശനങ്ങളെക്കുറിച്ചും പ്രേക്ഷകരുടെ അഭിരുചികളെക്കുറിച്ചും സംസാരിക്കുകയാണ് ലിജോ ജോസിപ്പോള്‍.
‘‘വെള്ളപ്പൊക്കവും കൊവിഡും വന്ന സമയത്ത് ആളുകള്‍ ക്ഷമാശീലരായിരുന്നു. എല്ലാവരോടും കരുണ കാണിച്ചു. അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കാൻ തുടങ്ങി. പങ്കുവെക്കാൻ തുടങ്ങി. പക്ഷെ അത് കുറച്ച് കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ക്ക് വൈരാഗ്യമാണ്. പരസ്പരം ഒരുപാട് വിദ്വേഷത്തിലാണ്. യഥാർത്ഥ ലോകത്തിന്റെ വിർച്വല്‍ ഫോം ആണ് സോഷ്യല്‍ മീഡിയ. വാലിബന്റെ ചർച്ച നടക്കുന്നത് കണ്ടപ്പോള്‍ ജെല്ലിക്കെട്ട് ക്ലെെമാക്സ് പോലെയാണ് തോന്നിയത്. പ്രേക്ഷകരുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്ന ആളായി മാറുക എന്നതല്ല നമ്മുടെ ജോലി. അവരുടെ കാഴ്ചയിലുള്ള അഭിരുചി മെച്ചപ്പെടുത്തണമെന്ന ആഗ്രഹമാണ് ഓരോ ക്രിയേറ്റർക്കും വേണ്ടത്. താനതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. വിമർശനത്തെ ഞങ്ങള്‍ വെറുക്കുന്നു എന്നാണ് ആളുകള്‍ ധരിച്ച് വെച്ചിരിക്കുന്നത്. അതല്ല...
വിമർശനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷെ വലിയൊരു കൂട്ടം ആളുകള്‍ ആരെയും സിനിമ കാണാതിരിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലേക്കെത്തി. പത്ത് വർഷം കഴിഞ്ഞിട്ട് പോലും കാണാനാഗ്രഹിക്കാത്ത തരത്തില്‍ സംസാരിച്ച് കഴിഞ്ഞാല്‍ അത് ദുഖകരമാണ്. ഈ തിരക്കഥയില്‍ ഇങ്ങനെ വന്നിരുന്നെങ്കില്‍ നന്നായേനെ ഈ കഥാപാത്രം ഇങ്ങനെ ആയിരുന്നെങ്കില്‍ നന്നായേനെ എന്ന് പറയുന്നു. അത് എന്റെ സിനിമയല്ല. നിങ്ങളുടെ സിനിമയാണ്. നിങ്ങളുടെ മനസിലെ സിനിമ ഞാനുണ്ടാക്കില്ല.
കടുത്ത ഡിപ്രഷനിലൂടെ കൊവിഡ് കഴിഞ്ഞ സമയത്ത് ഞാൻ കടന്ന് പോയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സിനിമകള്‍ കാണാൻ താല്പര്യമില്ലായിരുന്നു. പുസ്തകം വായിക്കാനോ കഥകള്‍ കേള്‍ക്കാനോ താല്പര്യം ഇല്ലായിരുന്നു. ഓരോ സമയത്തും നമ്മള് ഓരോ ഘട്ടത്തെ അഭിമുഖീകരിക്കും. എന്തെങ്കിലും പുതിയതുമായി അതില്‍ നിന്ന് പുറത്ത് കടക്കും. ഡിപ്രഷന്റെ ഘട്ടത്തില്‍ നിന്നും ഞാൻ പുറത്ത് കടന്നപ്പോള്‍ നൻപകല്‍ നേരത്ത് മയക്കം എന്ന സിനിമയുണ്ടായത്. കഴിഞ്ഞ ഒന്നര വർഷമായി വാലിബനെ കുറിച്ച് മാത്രമാണ് ആലോചിച്ചിരുന്നത്. സിനിമ പുറത്തിറങ്ങിയതിനാല്‍ ഇനി പുതിയൊരു സോണിലേക്ക് കടക്കും. സ്വാഭാവികമായാണ് അങ്ങനെ സംഭവിക്കേണ്ടത്. ഒരു സിനിമ കഴിഞ്ഞ് എത്രയും പെട്ടെന്ന് അടുത്ത സിനിമയിലേക്ക് കടക്കാൻ ശ്രമിക്കാറുണ്ട്. കാരണം എനിക്ക് ഒരുപാട് കഥകള്‍ പറയാനുണ്ട്. അതിനെ പറ്റി മാത്രമേ ആലോചിക്കുന്നുള്ളൂ. ചെയ്ത എല്ലാ സിനിമയും കുറേക്കാലം മനസില്‍ നില്ക്കും...’’ ലിജോ പറഞ്ഞു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം ഓടിപ്പോയതിനെക്കുറിച്ചും ലിജോ സംസാരിച്ചു. സ്വാതന്ത്രത്തിന് വേണ്ടിയാണ് പോയത്. അന്ന് തിരിച്ച് വന്ന ശേഷം അച്ഛനുമായുള്ള ബന്ധത്തില്‍ വ്യത്യാസം വന്നെന്നും ലിജോ ഓർത്തു. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ് പെല്ലിശ്ശേരി.






