
കൊച്ചി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരേ അന്വേഷണം അനിവാര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കെ.എം. ഷാജി കോഴ വാങ്ങിയതിനു വ്യക്തമായ സാക്ഷിമൊഴികളുണ്ടെന്നും എന്നാല്‍ ഷാജിയെ വെള്ള പൂശാനാണു സ്കൂള്‍ മാനേജരുടെ ശ്രമമെന്നും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. സ്കൂള്‍ മാനേജരുടെയും മുന്‍ മാനേജരുടെയും മൊഴികള്‍ വ്യത്യസ്തമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.
കോഴ നല്‍കിയാണു ജോലി സമ്പാദിച്ചതെന്നു നേരത്തെ ജോലി നേടിയ അധ്യാപകര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം തങ്ങള്‍ കൈക്കൂലി നല്‍കിയിട്ടില്ലെന്നാണു പിന്നീടു ജോലിയില്‍ പ്രവേശിച്ചവരുടെ മൊഴി. അധ്യാപകരുടെ മൊഴിയിലെ ഈ വൈരുധ്യം അന്വേഷിക്കണം. സ്കൂളിന്റെ വാര്‍ഷികച്ചെലവില്‍ അസാധാരണമായ വ്യത്യാസം കോഴ വാങ്ങിയ വര്‍ഷം സംഭവിച്ചിട്ടുണ്ട്. കോഴപ്പണത്തിനു കണക്കുണ്ടാക്കാന്‍ നടത്തിയ ശ്രമമാണിതെന്നാണു വിജിലന്‍സിന്റെ കണ്ടെത്തലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ സ്കൂള്‍ മാനേജ്മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഷാജിക്കെതിരേയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 2014 ല്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ എഫ്.ഐ.ആറാണു ഹൈക്കോടതി റദ്ദാക്കിയത്. കെ.എം. ഷാജിയുടെ ഹര്‍ജിയിലായിരുന്നു നടപടി.
കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലാത്തതിനാല്‍ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ബാധകമാകില്ലെന്നു വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ തുടര്‍ന്നെടുത്ത ഇ.ഡി. കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ച് സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടികളും കോടതി റദ്ദാക്കി. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീടാണ് ഇ.ഡി. കണ്ടുകെട്ടിയിരുന്നത്.
പ്ലസ് ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്നാരോപിച്ച് സി.പി.എം. പ്രാദേശിക നേതാവാണ് 2017 ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. കഴമ്പിലെന്നു കണ്ട് വിജിലന്‍സ് എസ്.പി. പരാതി തള്ളിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് നിയമോപദേശമനുസരിച്ച് വിജിലന്‍സ് വീണ്ടും അന്വേഷണം തുടങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണ്ടിയാണു കെ.എം. ഷാജി ഹൈക്കോടതിയെ സമീപിച്ചത്.






