
‘‘നല്ലഭാവിയുണ്ടാകാന് വേണ്ടി ജീവന് കൊണ്ടു പണയം വെയ്ക്കണോ?’’ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള 27 കാരന് രവീന്ദ്രയാദവ് യുദ്ധം നാശം വരുത്തിയ ഇസ്രായേലിലേക്ക് പണിക്കു പോകുമ്പോള്‍ നാട്ടുകാരില്‍ പലരുടേയും ചോദ്യം ഇങ്ങിനെയായിരുന്നു. യുദ്ധഭൂമിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രായേല്‍ കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക് മിടുക്കരായ തൊഴിലാളികളെ ക്ഷണിച്ചപ്പോള്‍ പോയയാളാണ് കമ്പിപ്പണിക്കാരനായ രവീന്ദ്രയാദവ്. പലരും യുദ്ധം പേടിച്ച് പിന്തിരിഞ്ഞപ്പോള് കുടുംബത്തിന്റെ നല്ല ഭാവിയെ കരുതി രവീന്ദ്രയാദവ് റിസ്ക്ക് ഏറ്റെടുത്തു.
കെട്ടിട നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കാന്‍ 10,000 പേരെയാണ് ഇസ്രായേല്‍ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചത്. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് വലിയ തൊഴിലാളിക്ഷാമം നേരിട്ടപ്പോഴായിരുന്നു ഇസ്രായേല്‍ ഇന്ത്യയില്‍ നിന്നും കൂലിപ്പണിക്കാരെ തേടിയത്. ഹരിയാന, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മദ്ധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര് ഇസ്രായേലില്‍ എത്തി. ജനുവരി 16 നും 21 നും ഇടയില്‍ റോത്തക്കിലായിരുന്നു റിക്രൂട്ട്മെന്റ്. എന്നാല്‍ ഇന്റര്‍വ്യൂവില്‍ പാസ്സായ 400 പേരില്‍ ഒരാളായിരുന്നു യാദവും. ഇന്ത്യയില്‍ 12 മണിക്കൂര്‍ ജോലി ചെയ്താല്‍ പോലും വെറും 100 രൂപ മാത്രം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്ന യാദവ് ഇസ്രായേലില്‍ പണിക്ക് പോയതോടെ ഇപ്പോള്‍ ഒരു മാസം സമ്പാദിക്കുന്നത് 1.4 ലക്ഷം രൂപയാണ്.
കനത്ത സാമ്പത്തീകബാദ്ധ്യത വന്നതോടെയാണ് ഹ്യൂമാനിറ്റീസില്‍ ബിരുദമുള്ള യാദവ് ഇസ്രായേലിലെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കാന്‍ തൊഴിലവസരം തേടിയവരുടെ പട്ടികയില്‍ എത്തിയത്. ഇസ്രായേല്‍ വാഗ്ദാനത്തില്‍ രവീന്ദ്ര ആകൃഷ്ടനായതിന് കാരണവും അവര്‍ വെച്ച കൂലി തന്നെയായിരുന്നു. തൊഴിലില്‍ മുന്‍പരിചയമില്ലാത്ത തന്നെപ്പോലെയുള്ളവര്‍ക്ക് ഇത്തരം ഉയര്‍ന്ന ശമ്പളവും മറ്റ് സൗകര്യങ്ങളും വലിയ കാര്യമാണെന്ന് യാദവ് പറയുന്നു. തനിക്ക് മൂന്ന് സഹോദരിമാരായിരുന്നു വിവാഹം കഴിച്ചയയ്ക്കാന്‍ ഉണ്ടായിരുന്നതെന്നും കര്‍ഷകനായ തന്റെ പിതാവിന് അത് ഒരിക്കലും സാധിക്കുമായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. ഇവിടെ 12 മണിക്കൂര്‍ ചത്ത് പണിയെടുത്താലും പരമാവധി കിട്ടിയിരുന്നത് 100 രൂപയായിരുന്നെന്നും അഞ്ച് സഹോദരങ്ങളില്‍ രണ്ടാമനായ യാദവ് പറയുന്നു.
തകര്‍ന്ന മേല്‍ക്കൂരയ്ക്ക് കീഴില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യാദവ് വീണ്ടും ഇസ്രായേലിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ആദ്യപോക്ക് ജീവന് ദൈവത്തിന്റെ കയ്യില്‍ ഏല്‍പ്പിച്ചായിരുന്നു എന്നും ഇയാള്‍ പറയുന്നു. മാതാപിതാക്കളില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ മാനസീക സംഘര്‍ഷവും ഉണ്ടായിരുന്നു. തേപ്പ്, കമ്പി വളയ്ക്കല്‍, ടൈല്‍സ് പണി, തടിപ്പണി തുടങ്ങിയ ജോലികള്‍ ചെയ്യന്നവര്‍ക്ക് മാസം 1.3 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് റോത്തെക്കില് റിക്രൂട്ട്മെന്റ് നടത്തിയ സ്ഥാപനവും പറയുന്നു.
രവീന്ദ്രയെപ്പോലെ തന്നെ ഇസ്രായേലിലേക്കുള്ള പോക്ക് ജീവിതം മാറ്റിമറിച്ച മറ്റൊരാളാണ് മുകേഷ് കുമാര്‍ റാവത്ത്. ഇവിടെ കിട്ടിയിരുന്ന കൂലിയില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ പാടുപെട്ടിരുന്നു. എന്നാല്‍ വെറും രണ്ടുമാസം കൊണ്ട് തനിക്ക് 2.5 ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് ഇയാള്‍ പറയുന്നു. ഇത്രയും വലിയൊരു തുക തന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും ഇയാള്‍ പറയുന്നു. കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നെന്ന് നാലു കുട്ടികളുടെ പിതാവായ ഇയാള്‍ പറയുന്നു. ഇന്ത്യയില്‍ മാസം 12000-15000 നും ഇടയിലാണ് കിട്ടിയിരുന്നത്.
വിദേശത്തെ ജോലി തനിക്ക് സാമ്പത്തീക സുരക്ഷ നല്കി. കുട്ടികളുടെ ഫീസ് സമയത്ത് തന്നെ കൊടുക്കാന്‍ കഴിഞ്ഞു. 11 ാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ ഫീസടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ഫീസ് നല്‍കാതെ പഠനം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. 12 ാം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ള ഇയാള്‍ക്ക് വയ്യെങ്കില്‍ പോലും പണിയെടുക്കാതെ ഇരിക്കാനാകില്ലായിരുന്നു. ഹരിയാനയിലെ ജിന്‍ഡില്‍ നിന്നുള്ള റോഹ്താഷ് കുമാര്‍ ചരിത്രത്തില്‍ പോസ്റ്റുഗ്രാജ്വേഷന് നേടിയയാളാണ്. ജീവനേക്കാള്‍ വലിയ വില അദ്ദേഹം നല്‍കുന്നത് ജോലിക്കാണ്. ''പണിയില്ലാതെ ഇവിടെ പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് ജോലി ചെയ്തു മരിക്കുന്നത്.'' റോഹ്താഷ് കുമാര്‍ പറയുന്നു. അതേസമയം ചിലര്‍ക്ക് ഏജന്റുമാരില്‍ നിന്നും പണി കിട്ടുന്നുണ്ട്.






