
ജിണ്ഡ്: ഏറെ വിവാദമായ ജിന്‍ഡിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച സംഭവത്തില്‍ 148 പേരില്‍ കേസുമായി മുമ്പോട്ട് പോകുന്നത് വെറും ആറു പേര്‍ മാത്രം. നീതിതേടിയുള്ള പോരാട്ടത്തില്‍ പിന്മാറിയത് 142 പേരാണ്. ഇവരുടെ കുടുംബത്തിന് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്ന കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇവരില്‍ പലരും കേസില്‍ നിന്നും പിന്‍വാങ്ങിയതോടെ സധൈര്യം മുമ്പോട്ടു പോകാന്‍ ആറുപേര്‍ മാത്രമായി അവശേഷിച്ചു.
മുമ്പ് ഇവര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ വരെ മൊഴി കൊടുക്കാന്‍ തയ്യാറായവരാണ്. പേടികാരണം ചിലര്‍ ശിശുക്ഷേമ കമ്മറ്റിക്ക് മുന്നിലും വനിതാ ശിശുക്ഷേമ വകുപ്പിനും മുന്നിലാണ് എത്തിയത്. നേരത്തേ പ്രിന്‍സിപ്പലിന് പ്രാദേശിക കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ കുടുംബത്തിന് സമൂഹത്തില്‍ നിന്നും അപമാനവും ആരോപണങ്ങളും പരിഹാസങ്ങളും മാനസീക സമ്മര്‍ദ്ദവും നേരിടേണ്ടി വരുന്നതായി ഇവരുടെ കുടുംബങ്ങള്‍ പരാതിപ്പെടുന്നു. മിക്ക പെണ്‍കുട്ടികളും പ്രശ്‌നത്തില്‍ ഉറച്ചുനില്‍ക്കാന്‍ തയ്യാറാണെങ്കിലും ഇവരുടെ കുടുംബങ്ങള്‍ സമ്മതിക്കുന്നില്ല. വിവാഹ സമയത്ത് നേരിടേണ്ടി വരുന്ന സാമൂഹ്യ വിചാരണകള്‍ പ്രശ്‌നമാകുമെന്നാണ് ഇവരില്‍ പലരും പറയുന്ന കാര്യം.
കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31 നായിരുന്നു 15 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന്റെ പീഡനത്തിനെതിരേ രാഷ്ട്രപതി, പ്രധാനമന്ത്രി, ദേശീയ സംസ്ഥാന വനിതാക്കമ്മീഷന്‍, ഹരിയാന ഗവര്‍ണര്‍, സംസ്ഥാന വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് പരാതിയെഴുതിയത്. 2017 മുതല്‍ തങ്ങളെ പ്രിന്‍സിപ്പല്‍ പലരീതിയില്‍ പീഡിപ്പിക്കുന്നതായിട്ടായിരുന്നു ആരോപണം. പിന്നീട് ഈ എണ്ണം 60 ആയി കൂടി. ഒടുവില്‍ വനിതാകമ്മീഷന്‍ കൂടി ഇടപെട്ടതോടെ മൊഴി നല്‍കാന്‍ എത്തിയ കുട്ടികളുടെ എണ്ണം 142 ആയിട്ടാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഒരു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ മൂന്നംഗ സമിതിയെ പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ചതോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ തങ്ങളുടെ മൊഴി നല്‍കാനായി മുമ്പോട്ട് വന്നതാകട്ടെ ഒരു പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ആറു പേരാണ്.
ജിന്‍ഡിലെ പോലീസിന്റെ വിശ്വാസം സമ്പാദിക്കാന്‍ ഇരകള്‍ക്ക് കഴിഞ്ഞില്ലെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതികരിക്കുന്നു. സെപ്തംബര്‍ 14 ന് ആദ്യയാള്‍ പ്രിന്‍സിപ്പലിനെതി േര പരാതി നല്‍കിയിട്ട് 45 ദിവസത്തിന് ശേഷമാണ് പോലീസ് പ്രിന്‍സിപ്പലിനെതിരേ കേസെടുക്കാന്‍ കൂട്ടാക്കിയതെന്നും ഇവര്‍ പറയുന്നു. ഇയാളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെങ്കിലും സാമൂഹ്യസമ്മര്‍ദ്ദങ്ങളെയും മജിസ്‌ട്രേറ്റിന് മുന്നിലെത്തുന്നതിന്റെ ഭീതി മറികടക്കാന്‍ ഇരകള്‍ക്ക് കൗണ്‍സിലിംഗ് ആവശ്യണമാണെന്നും ഇക്കാര്യത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.






