
തൃശൂര്‍: ചാലക്കുടിയിലെ വ്യാജ എല്‍.എസ്.ഡി സ്റ്റാംപ് കേസില്‍ തന്നെ കുടുക്കിയത് ആരാണെന്നും എന്തിനായിരുന്നെന്നും അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കേസില്‍എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. ഷീലാ സണ്ണിയുടെ മരുമകളുടെ സുഹൃത്തിനെ നേരത്തേ ക്രൈംബ്രാഞ്ച് സംഭത്തില്‍ പ്രതിചേര്‍ത്തു. 2023 ഫെബ്രുവരി 27 നായിരുന്നു ഷീലയ്ക്ക് എതിരേ വ്യാജക്കേസ് ഉണ്ടായത്. ബൈക്കിലും ബാഗിലും എല്‍എസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. നിരപരാധി ആയിട്ടും ഷീലയ്ക്ക് 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു.
എക്സൈസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്ന്നരോടെ വ്യാജ ലഹരിയുടെ ഉറവിടം തേടിയ എക്സൈസ് ഇക്കാര്യത്തില്‍ സന്ദേശം വന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയും തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. എക്സൈസ് ഇന്‍സ്പെക്ടറെ വിളിച്ച് ഷീലയുടെ സ്കൂട്ടറില്‍ എല്‍.എസ്.ഡി. സ്റ്റാംപ് ഉണ്ടെന്ന് വിവരം നല്‍കിയത് ഇയാളായിരുന്നു. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേര്‍ക്കുകയുമായിരുന്നു.
അതേസമയം ഒരു വര്‍ഷമായിട്ടും ഇത്തരമൊരു കള്ളക്കേസില്‍ കുടുക്കിയതിന്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ ഇതു പ്ലാന്‍ ചെയ്തത് ആരാണെന്ന് കൂടുതല്‍ വ്യക്തമാകും. തന്നെ ചതിച്ചത് ഏറ്റവും അടുത്ത ബന്ധുവും അനുജത്തിയും ചേര്‍ന്നാണെന്ന സംശയം നേരത്തേയും ചില മാധ്യമങ്ങളോട് ഷീല സണ്ണി നടത്തിയിരുന്നു.
ഇവര്‍ സംഭവത്തിന് തലേദിവസം വീടിന് പുറകില്‍ നിന്ന് ഒരുപാട് സംസാരിച്ചു. അത് തന്നെ ചതിക്കാനുള്ള ഗൂഢാലോചനയാണെന്ന് പിന്നീടാണ് മനസിലായതെന്നും ഷീല സണ്ണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം ഇതിന് പിന്നിലെകാരണം എന്താണെന്നതിന്റെ ഉത്തരമാണ് ഷീലയ്ക്ക് അറിയേണ്ടത്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ ഈ വിവരം പുറത്തുവരുമെന്നാണ് കരുതുന്നത്.






