
ദിവസം കഴിയുന്തോറും ലോകത്തെല്ലായിടത്തും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുകയാണ്. കാലം എത്ര പുരോഗതി പ്രാപിച്ചിട്ടും നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും സ്ത്രീകളും പെണ്‍കുട്ടികളും ഇന്ന് വേട്ടയാടപ്പെടുകയാണ്. സ്ത്രീക്കെതിരെ അതിക്രമം നടന്നു കഴിഞ്ഞാലോ അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സമൂഹമാണ് ചുറ്റിനുമുള്ളത്. പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി ആരാണെന്നറിയാനിയിരിക്കും ആളുകള്‍ക്ക് തിടുക്കം. അല്ലാതെ അവള്‍ക്കെതിരെ അതിക്രമം നടത്തിയ ആളെ കുറിച്ചല്ല. അവളെന്താണ് ധരിച്ചിരിക്കുന്നത്, അവളെന്തിനാണ് ആ സമയത്ത് അവിടെ പോയത്, ആരുടെ കൂടെയാണ് പോയത്, അവള്‍ക്ക് പ്രണയമുണ്ടോ, പുരുഷസുഹൃത്തുക്കളുണ്ടോ ഇങ്ങനെ നീളുമത്. സമാനമായ അനുഭവമാണ് ബോംബെയില്‍ നിന്നുള്ള ഒരു യുവതിക്കും ഉണ്ടായത്. ഹ്യൂമന്‍സ് ഓഫ് ബോംബെ അവളുടെ അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഈ ദാരുണ സംഭവം പുറംലോകം അറിയുന്നത്.
യുവതിയുടെ അനുഭവം ഇങ്ങനെ:
'പീഡനം നടന്നതിന് പിന്നാലെ മൊഴി കൊടുക്കാന്‍ പോയപ്പോള്‍ പൊലീസ് ഓഫീസര്‍ എന്നോട് പറഞ്ഞത്, നിന്റെ പരിമിതി നീ മനസിലാക്കണം. അതിനുള്ളില്‍ നിന്നു വേണമായിരുന്നു പെരുമാറാന്‍' എന്നാണ്. 6 മാസം മുമ്പാണ് എല്ലാത്തിന്റേയും തുടക്കം. ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് 'ഹേയ്' എന്ന മെസ്സേജാണ് ആദ്യം വന്നത്. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. ഒടുവില്‍ നേരില്‍ കാണാന്‍ തീരുമാനിച്ചു. 2024 ജനുവരി 13 -ന് എന്നെ അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഞാനവന്റെ സുഹൃത്തുക്കളെ കണ്ടു.
പക്ഷേ, അവരെയൊന്നും എനിക്ക് പരിചയപ്പെടുത്തിത്തന്നില്ല എന്നത് എനിക്ക് വിചിത്രമായി തോന്നി. ഞങ്ങള്‍ അവിടെ നിന്നും ഒരുമിച്ച് മദ്യം കഴിച്ചു. പിന്നീട് മറ്റൊരു സുഹൃത്തിന്റെ ക്ലബ്ബിലേക്ക് പോയി. അവിടെ എത്തിയപ്പോഴേക്കും എനിക്ക് ആകെ അസ്വസ്ഥത തോന്നിത്തുടങ്ങി. ഞാനവനോട് കുറച്ച് വെള്ളം ചോദിച്ചു. പക്ഷേ, അവനെന്നെ കൂടുതല്‍ മദ്യപിക്കാന്‍ പ്രേരിപ്പിച്ചു. കുറച്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് ബോധമില്ലാത്ത അവസ്ഥയായി.
പുലര്‍ച്ചെ 5 മണിക്കാണ് ഞാന്‍ പിന്നെ ഉണരുന്നത്. എന്തോ എന്റെ മേലുള്ള പോലെ എനിക്ക് തോന്നി. അവനെന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. 'ഞാന്‍ നിന്റെ ബോയ്ഫ്രണ്ടാണ് അപ്പോള്‍ സെക്സ് ചെയ്യുന്നതിന് കുഴപ്പമില്ലല്ലോ' എന്നാണ് അവന് പറഞ്ഞത്. ഞാനവനെ എതിര്‍ത്തു. അവനെ തള്ളിമാറ്റി. അവനെന്നെ ക്രൂരമായി തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. എന്റെ ദേഹം മൊത്തം ചതവുകളായിരുന്നു. പിന്നാലെ അവന്റെ സുഹൃത്തുക്കള്‍ അകത്തേക്ക് വന്നു. 'എന്റെ അച്ഛന് ആരാണ് എന്ന് നിനക്കറിയില്ല' എന്നാണ് അതില്‍ ഒരാള്‍ എന്നെ ഭീഷണിപ്പെടുത്തിയത്.
വീട്ടിലെത്തി കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അവനെനിക്ക് മേസ്സെജ് ആയച്ചു. 'സോറി, അത് ആ സമയത്ത് അങ്ങനെ സംഭവിച്ചു പോയി' എന്നായിരുന്നു മെസ്സേജ്. ഞാന്‍ കാര്യങ്ങളെല്ലാം എന്റെ അമ്മയോട് പറഞ്ഞു. നിനക്ക് തോന്നുന്നത് പോലെ ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. അങ്ങനെ ഞാന്‍ പൊലീസ് സ്റ്റേഷനിലെത്തി പീഡനത്തിന് പരാതി നല്കി.
പൊലീസുകാര്‍ ദിവസേന എന്നെ വിളിപ്പിച്ച് മൊഴി എടുക്കുകയും ടെസ്റ്റുകള്‍ നടത്താന്‍ ആശുപത്രിയിലേക്കയക്കുകയും ചെയ്തു. അവന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോള്‍ അത് പരസ്പര സമ്മതപ്രകാരം ആയിരുന്നു എന്നാണ് പറഞ്ഞത്. പൊലീസുകാര്‍ എന്നോട് പറഞ്ഞത്, 'ഇതെല്ലാം നടന്നശേഷം നിന്നെ വീട്ടിലെത്തിക്കാനുള്ള ദയവ് അവര്‍ കാണിച്ചല്ലോ' എന്നാണ്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം ഒരു ഹിയറിംഗ് നടന്നു. ഹോസ്പിറ്റലില്‍ ആയിരുന്നതിനാല്‍ എനിക്ക് ചെല്ലാനായില്ല. എന്റെ ആവശ്യപ്രകാരമാണ് എല്ലാം നടന്നത് എന്നാണ് അവന് പറഞ്ഞത്. എന്റെ കഥ കേള്‍ക്കാതെ തന്നെ അവന് സംരക്ഷണം കിട്ടി.
അതിനാല്‍ ഞാന്‍ നടന്നതെല്ലാം ഓണ്‍ലൈനില്‍ എഴുതി. പല പെണ്‍കുട്ടികളും അത് വായിച്ച് 'തങ്ങള്‍ക്കും ഇത് തന്നെ സംഭവിച്ചു' എന്നാണ് പറഞ്ഞത്. ചിലര്‍ പറഞ്ഞത് 'ഞാന്‍ കുടിക്കാന്‍ പാടില്ലായിരുന്നു' എന്നാണ്. ഞാന്‍ എന്റെ ഇഷ്ടത്തിന് കുടിച്ചു, എന്റെ ഇഷ്ടത്തിന് അവനോട് സംസാരിച്ചു. എന്നാല്‍ ഞാന്‍ അവന് ചെയ്തതിനോട് 'നോ' പറഞ്ഞിരുന്നു. അപ്പോള്‍ അവന് അവിടെ വച്ച് നിര്‍ത്തണമായിരുന്നു.
ഇന്നാണ് കേസിന്റെ അടുത്ത ഹിയറിംഗ് നടക്കുന്നത്. എല്ലാ ആളുകളുടെയും പിന്തുണ തനിക്ക് ആവശ്യമുണ്ട്. നോ എന്നാല്‍ നോ എന്ന് തന്നെയാണ് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി തന്റെ അനുഭവം പറഞ്ഞവസാനിപ്പിക്കുന്നത്.
'നോ' എന്ന് പറഞ്ഞാല്‍ 'നോ' തന്നെയാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇന്നും നമ്മുടെ സമൂഹത്തിനില്ല. ഇനി എന്നാണ് ഇത്തരം പ്രവണതകള്‍ക്ക് ഒരു അറുതി വരുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.






