
നടി മേഘ്ന രാജിന്റെ ഭർത്താവിന്റെ സഹോദരൻ ധ്രുവ സർജയുംസംഘവും സഞ്ചരിച്ച വിമാനം രക്ഷപെട്ടത് തലനാരിഴക്ക്. ‘മാർട്ടിൻ’ സിനിമയുടെ സംഘത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് ധ്രുവ സർജയും കൂട്ടരും മരണത്തെ മുഖാമുഖം കണ്ട സാഹചര്യത്തിലൂടെ കടന്നു പോയത്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തിന്റെ വക്കോളമെത്തി രക്ഷപെട്ടത്
ഇൻഡിഗോ വിമാനത്തിൽ തിങ്കളാഴ്ചയാണ് ധ്രുവ സർജയും സംഘവും യാത്ര തിരിച്ചത്. തനിക്ക് സംഭവിച്ച കാര്യങ്ങളെപ്പറ്റി ധ്രുവ സർജ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വിവരങ്ങൾ പങ്കിട്ടു .മോശം കാലാവസ്ഥയിൽ വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. ഇത് വിമാനയാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്തു. സുരക്ഷാ പ്രോട്ടോകോളുകൾ പാലിച്ചതിനാൽ വിമാനം ശ്രീനഗറിൽ ലാൻഡ് ചെയ്തു.
സിനിമയുടെ ഭാഗമായി ശ്രീനഗറിൽ ഒരു ഗാനചിത്രീകരണം നടത്താനുണ്ടായിരുന്നു. യാത്രയ്ക്കിടെ വിമാനം പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോവുകയായിരുന്നു. ജീവിതത്തിൽ രണ്ടാമൂഴം ലഭിച്ചതിന് തന്റെ മാതാപിതാക്കൾക്കും, സഹോദരനും, വി.ഐ.പികൾക്കും ധ്രുവ സർജ നന്ദി അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കരുത് എന്ന് മേഘ്നയും പോസ്റ്റിലൂടെ ആവശ്യപ്പെട്ടു
‘അവനോട് സംസാരിച്ചു, സുരക്ഷിതനാണ്, ദൈവത്തിനു നന്ദി’ എന്ന് മേഘ്ന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ഇത് സംബന്ധിച്ച വ്യാജവാർത്തകളോട് പ്രതികരിക്കരുത് എന്ന് മേഘ്ന അഭ്യർത്ഥിച്ചു.
അന്തരിച്ച നടനും മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവി സർജയുടെ ഏക സഹോദരനാണ് ധ്രുവ സർജ. ഭർത്താവിന്റെ വിയോഗശേഷം തന്റെ കടിഞ്ഞൂൽ കണ്മണിക്ക് ജന്മം നൽകിയ മേഘ്നയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പം നിന്നത് സഹോദരൻ ധ്രുവ സർജയാണ്






