
മലയാള സിനിമാചരിത്രത്തില്‍ ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലോഹിതദാസ്-സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ കിരീടം. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും സേതുമാധവനും കുടുംബവും ഒരു വിങ്ങലായി പ്രേക്ഷകമനസ്സില്‍ ഇടം പിടിക്കുന്നുണ്ടെങ്കില്‍ അതിനൊരൊറ്റ കാരണം ആ സിനിമയുടെ മേക്കിംഗാണ്. മലയാളത്തിലെ ക്ലാസിക് സൃഷ്ടികളിലൊന്നായ കീരീടം മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ, കരിയര്‍ ബ്രേക്കായി മാറിയ സിനിമ കൂടിയാണ്.
ആദ്യപാതിയില്‍ സേതുമാധവന്റെ കളിതമാശകളില്‍ ചിരിച്ചും രണ്ടാമത്തെ പാതിയില്‍ കണ്ണീര്‍പ്പൂവു പോലെ അപ്രതീക്ഷിതമായി കൊഴിഞ്ഞു പോകുന്ന സേതുമാധവന്റെ ജീവിതം കണ്ട് ഉള്ളുലഞ്ഞു കരഞ്ഞും പ്രേക്ഷകര്‍ കിരീടത്തെ സ്വീകരിച്ചു. തന്റെ ജീവിതത്തെ പിടിച്ചു കുലുക്കിയ, കരിനിഴല്‍ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയ സേതുവിന് പകരമായി കിട്ടിയതാണ് സമൂഹം കരുതിവച്ച മുള്‍ക്കിരീടം. ഇന്നും മലയാളത്തിലെ ക്ലാസിക് സൃഷ്ടികളിലൊന്നാണ് കീരീടം.
ഇപ്പോഴിതാ 36 വർഷങ്ങൾക്ക് ശേഷം കിരീടം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന സന്തോഷം പങ്കിടുകയാണ് മോഹന്‍ലാല്‍. 1989 ല്‍ തിയേറ്ററുകളിലെത്തിയ ഈ സിനിമ ഡോൾബി അറ്റ്മോസിൽ 4കെ ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറാവുന്ന സന്തോഷമാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘കിരീടം തിരിച്ചുവരുന്നു.... കൂടുതൽ വലുതായി... കൂടുതൽ വ്യക്തതയോടെ... കൂടുതൽ കരുത്തോടെ... 4 കെയിൽ കിരീടം... ഉടൻ വരുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കിരീടം സിനിമയുടെ റീ റിലീസിന്റെ സന്തോഷം മോഹന്‍ലാല്‍ പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകര്‍ താരത്തിന്റെ ഈ പോസ്റ്റ് ഹൃദയപൂര്‍വ്വം ഏറ്റെടുത്ത് കിരീടം 4 കെയില്‍ കാണാന്‍ കാത്തിരിക്കുന്നുവെന്ന് കുറിക്കുന്നുണ്ട്.
The crown returns. Bigger. Clearer. Stronger.
Kireedam in 4K - Coming Soon
#Sibymalayil #Lohithadas #Nfdc #nfai #hystudioz #krishnakumar #dineshpaniker #gpvijaykumar #Boneyassanar pic.twitter.com/0WAbVtV2wz— Mohanlal (@Mohanlal) June 17, 2026
നാട്ടില്‍ പറഞ്ഞുകേട്ടൊരു കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സേതുമാധവനെയും കീരിക്കാടന്‍ ജോസിനെയും സൃഷ്ടിച്ചതെന്ന് ലോഹിതദാസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞിട്ടുണ്ട്. 25 ദിവസം കൊണ്ട് ചിത്രീകരിച്ച ഈ സിനിമ കൃപാ ഫിലിംസിന്റെ ബാനറില്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഭൂമിയിലെ രാജാക്കന്‍മാര്‍, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍ തുടങ്ങി തുടര്‍ച്ചയായി ആക്ഷന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്കായിരുന്നു ഈ സിനിമ.
കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും മകന്‍ സേതുമാധവനും തമ്മിലുള്ള തീവ്രബന്ധത്തില്‍ തുടങ്ങി, പിന്നീട് സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം അതേ ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി മാറ്റുന്നതിലൂടെ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാകെ തകര്‍ന്നു പോകുന്നതാണ് കിരീടിന്റെ കഥ.
ലോഹിതദാസ് എന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറും, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാനും, കഥാപാത്രത്തിന്റെ സൂക്ഷ്മഭാവതലങ്ങളിലേക്ക് ചെറുചലനങ്ങളിലൂടെയും നോട്ടങ്ങളിലൂടെയും പ്രകടിപ്പിക്കുന്ന മോഹന്‍ലാല്‍ എന്ന വിസ്മയതാരത്തിന്റെ അതിഗംഭീര പ്രകടനവും കൂടിച്ചേര്‍ന്നപ്പോള്‍ കിരീടം എന്ന മാസ്റ്റര്‍പീസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വര്‍ഷങ്ങള്‍ക്കിപ്പുറവും കിരീടത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റാനുള്ള കാരണവും അതു തന്നെയാണ്.






