
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന് മരണമടഞ്ഞു. ശ്രീലങ്കയില്‍ അമ്മയെ കാണാന്‍ പോകാനിരിക്കെ ഇന്ന് രാവിലെ 7.30 യോടെയായിരുന്നു മരണം സംഭവിച്ചത്. ചെന്നൈയിലെ രാജീവ്ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗുരുതരമായ രോഗബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായരിുന്നു.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശാന്തന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചിരുന്നു. പിന്നീട് ജയില്‍ മോചിതനായ അദ്ദേഹം 82 വയസ്സുള്ള ശ്രീലങ്കയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ പോകാനിരിക്കുകയായിരുന്നു. 30 വര്‍ഷമായി അമ്മയെ കണ്ടിട്ടില്ലാത്ത ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ ഇന്ത്യയില്‍ ശക്തമായ നിയമപോരാട്ടം തന്നെ നടത്തിയിയിരുന്നു.
2022 ല്‍ ജയില്‍ മോചിതനായ ശാന്തന് ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു കഴിഞ്ഞു വന്നിരുന്നത്. 1990 കളുടെ അവസാനം ബോട്ടുമാര്‍ഗ്ഗം ഇന്ത്യയില്‍ എത്തിയ ശാന്തനാണ് രാജീവിനെ വധിക്കാനായി നിയോഗിക്കപ്പെട്ട എല്‍ടിടിഇ ചാവേറുകളെ ഇന്ത്യയില്‍ എത്തിച്ചതെന്നായിരുന്നു കണ്ടെത്തിയത്. രാജീവ് കൊല്ലപ്പെടുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരന്റെ വേഷത്തില്‍ ചാവേറുകളെ രാജീവ്ഗാന്ധിയുടെ അരികിലേക്ക് എത്തിച്ചത് ശാന്തനാണെന്നായിരുന്നു കണ്ടെത്തിയത്.
അക്കാലത്ത് എല്‍ടിടിഇ ഫോട്ടോയെടുക്കാന്‍ ചുമതലപ്പെടുത്തിയ ആള്‍ക്കൊപ്പം ശാന്തന് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. കരള്‍ തകരാറിലായ ശാന്തന് സിറോസിസ് അടക്കമുള്ള പലവിധ ആരോഗ്യപ്രശ്നങ്ങളിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.





