
മുംബൈ ∙ പുണെ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കുമെന്ന പ്രചാരണം ശരദ് പവാർ തള്ളി. ‘ഞാൻ 14 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചയാളാണ്. ഇനിയും എത്ര തവണയാണ് ഞാൻ തന്നെ മത്സരിക്കുക?’– അഭ്യൂഹങ്ങൾക്കു വിരാമമിട്ട് പവാർ ചോദിച്ചു. പുണെ, സത്താറ, മാഡ എന്നീ സീറ്റുകളിലൊന്നിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് അണികളിൽ നിന്ന് വലിയ സമ്മർദമുണ്ടെങ്കിലും മത്സരത്തിനുണ്ടാകില്ലെന്ന് പവാർ വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കുന്നതിൽ ശരദ് പവാർ പക്ഷത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് ഉപയോഗിക്കാൻ അജിത് പവാർ പക്ഷത്തിന് അനുമതി നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന്. കൂടാതെ കോടതി ഉത്തരവ് മഹാരാഷ്ട്രയ്ക്ക് മാത്രമല്ലെന്നും എല്ലാ സംസ്ഥാനങ്ങളിലെയും എൻസിപിക്ക് ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
എൻസിപിയിലെ ശരദ് പവാർ പക്ഷത്തിന് ‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ’ എന്ന പേരും ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ തിരഞ്ഞെടുപ്പ് ചിഹ്നവുമായി ഉപയോഗിക്കാമെന്നുമാണ് കോടതി നിർദേശം.






