
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നടപടിയെടുക്കുമെന്ന് ആലത്തൂര്‍ എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി എൻ സരസുവിന് ഉറപ്പ് നൽകി പ്രധാനമന്ത്രി. മോദി ടി എൻ സരസുവിനെ ഫോണിൽ വിളിച്ചാണ് വിഷയത്തിൽ ഉറപ്പ് നൽകിയത്. ഇഡി പിടിച്ചെടുത്ത പണം, സമ്പാദ്യം നഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് തിരികെ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തന്റെ സ്ഥാനാർത്ഥിത്വം എസ്എഫ്ഐയുടെ ക്രൂരതകൾക്ക് ഇരയായവർക്ക് വേണ്ടിയാണെന്ന് നേരത്തെ ഡോ. ടി എൻ സരസു വ്യക്തമാക്കിയിരുന്നു. 2016ൽ വിക്ടോറിയ കോളേജിൽ എസ്എഫ്ഐ തന്നോട് ചെയ്തത് ക്രൂരത. ഇപ്പോൾ സിദ്ധാർത്ഥന്റെ മരണത്തിൽ കാണുന്നതും എസ്എഫ്ഐയുടെ ക്രൂരതയാണ്.
സിദ്ധാർത്ഥന്റെ മരണം തെരഞ്ഞെടുപ്പിൽ ചർച്ചയാവും. തന്റെ കഴിവും അറിവും മണ്ഡലത്തിന് വേണ്ടി ഉപയോഗിക്കും. ആലത്തൂരിൽ തനിക്ക് വലിയ പിന്തുണ ലഭിക്കുമെന്നും ടി എൻ സരസു കൂട്ടിച്ചേര്‍ത്തു.






