
പൂനെയില്‍ അനധികൃതമായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്ന വിവരത്തേതുടർന്ന് പോലീസ് നടത്തിയ റെയ്ഡില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് പൈപ്പിലൂടെ തൂങ്ങിയിറങ്ങാൻ ശ്രമിച്ച കോണട്രാക്ടർ വീണുമരിച്ചു. വെളളിയാഴ്ച രാത്രിയാണ് സംഭവം.
പോലീസ് മരണകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഈ മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെടി വയ്പ് സംഭവങ്ങൾ നടക്കുന്നതായി പരാതി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.
പോലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ വാഡ്ഗോൺ ദയാരി മേഖലയിലെ കെട്ടിടത്തിൽ നിന്ന് നിരവധി പേർ ഇറങ്ങി ഓടാൻ ആരംഭിച്ചു. ഇവരെ പോലീസ് പിന്തുടരുകയുണ്ടായി. ഇതിനിടയിലാണ് ചിലർ കെട്ടിടത്തിന് പിൻ വശത്തുള്ള പൈപ്പിലൂടെ പിടിച്ച് ഇറങ്ങാൻ ശ്രമം തുടങ്ങിയത്. 47കാരനായ കോൺട്രാക്ടറും ഇത്തരത്തിൽ താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് വഴുതി വീണ് മരിച്ചത്.






