
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സഹായം തേടിയെത്തിയിട്ടും അവഗണിച്ചെന്ന് മാത്രമല്ല കള്ളം പറഞ്ഞ സഹായിക്കാന്‍ കൂട്ടാക്കാതെ ഇരകളെ അക്രമികളിലേക്ക് തള്ളിവിട്ടതടക്കം അനേകം ഗുരുതര വീഴ്ചകള്‍ തുറന്നുകാട്ടി പോലീസിനെതിരേ സിബിഐ യുടെ റിപ്പോര്‍ട്ട്.
മണിപ്പൂര്‍ കലാപത്തിനിടെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ മെയ് മാസം 2 കുംകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ മണിപ്പൂര്‍ പൊലീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. കലാപകാരികള്‍ പിടികൂടി നഗ്നരാക്കും മുന്‍പ് ഇരുപതും നാല്പതും വയസുള്ള ഈ രണ്ട് സ്ത്രീകളും ഒരു പുരുഷനും സഹായം തേടി മെയിന്‍ റോഡിന് സമീപത്ത് നിര്‍ത്തിയിട്ട പൊലീസ് വാഹനത്തില്‍ ഓടിക്കയറിയിരുന്നു.
വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ പല തവണ അപേക്ഷിച്ചെങ്കിലും താക്കോല്‍ ഇല്ലെന്നായിരുന്നു ഡ്രൈവറിന്റെ മറുപടി. പിന്നീട് ഇതേവാഹനം തന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിര്‍ത്തി പൊലീസുകാര്‍ കടന്നു കളഞ്ഞു.
തുടര്‍ന്നാണ് സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മൂന്നംഗ സംഘം സഹായം തേടിയെത്തുമ്പോള്‍ വാഹനത്തിന് അകത്തും പുറത്തുമായി ഏഴോളം പോലീസുകാരായിരുന്നു ഉണ്ടായിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത ഒരാളടക്കം ഏഴ് പേരെ പ്രതികളാക്കി 2023 ഒക്ടോബറില്‍ തന്നെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ആരോപണ വിധേയരായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട് എന്നായിരുന്നു മണിപ്പൂര്‍ ഡിജിപിയുടെ വിശദീകരണം.
ആക്രമണത്തെ തുടര്‍ന്ന് ഇരയാക്കപ്പെട്ട ഈ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടോളം പേര് ഗ്രാമത്തില്‍ നിന്ന് ഓടി കാട്ടിനുള്ളില്‍ ഒളിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ കലാപകാരികള്‍ വനത്തില്‍ നിന്നും അവരെ കണ്ടെത്തി പുറത്തെത്തിച്ചായിരുന്നു വിവസ്ത്രരാക്കി നടത്തിയത്. മാനഭംഗ ശ്രമങ്ങളും ഇതിനിടയില്‍ നടത്തി.






