
മലയാളസിനിമയ്ക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് സുകുമാരന്റേത്. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്. സുകുമാരന്റെ ഭാര്യയായ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമകളായ പൂര്‍ണ്ണിമയും വെള്ളിത്തിരയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളാണ്. ഇളയമരുമകള്‍ സുപ്രിയയും വെള്ളിത്തിരയുമായി അടുപ്പം പുലര്‍ത്തുന്ന താരമാണ്.
പൃഥ്വിരാജിന് പതിനഞ്ചു വയസ്സും ചേട്ടനായ ഇന്ദ്രജിത്തിന് പതിനെട്ടും വയസ്സുള്ളപ്പോഴാണ് ഇവര്‍ക്ക് അച്ഛനെ നഷ്ടമാകുന്നത്. പിന്നീട് അമ്മ മല്ലികയുടെ തണലിലാണ് ഇവര്‍ രണ്ടാളും വളര്‍ന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ അച്ഛനോളമോ അതിനു മേലെയോ വളര്‍ന്നു കഴിഞ്ഞ താരങ്ങളാണ് ഇരുവരും. എന്നാൽ, തങ്ങളുടെ വിജയം കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്നത് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും സംബന്ധിച്ച് എക്കാലത്തേയും നികത്താനാവാത്ത നഷ്ടമാണ്.
ഇപ്പോഴിതാ അച്ഛനെ കുറിച്ചും അച്ഛനില്ലായ്മയെ കുറിച്ചും പൃഥ്വിരാജ് മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ആ വീഡിയോയിലൂടെ വേദനയുടെ തീവ്രത മനസ്സിലാകും. ഒരു ഓൺലൈൻ അഭിമുഖത്തിനിടയിലാണ് പൃഥ്വി മനസ്സു തുറന്നത്. പൃഥ്വിരാജിനു പിന്നിലെ ചുമരിൽ സുകുമാരന്റെ ചിത്രം കണ്ട്, ‘അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഈ മകന്റെ വളർച്ച എങ്ങനെ കാണുമായിരുന്നു?’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘‘എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്സസ് എൻജോയ് ചെയ്യാൻ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുൽഖർ)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്പോഴൊക്കെ ദുൽഖർ വല്ലാതെ എൻജോയ് ചെയ്യുന്നുണ്ട്. അതിൽ ദുൽഖർ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതിൽ സങ്കടമുണ്ട്...’’ വേദന ഉള്ളിലൊതുക്കി പൃഥ്വിരാജ് പറഞ്ഞു.
മുന്‍പ് ഫാദേഴ്സ് ഡേയിലും അച്ഛനെ കുറിച്ചുള്ള മനോഹരമായൊരു കുറിപ്പ് പൃഥ്വിരാജ് പങ്കിട്ടിരുന്നു. ‘‘എല്ലാ ആണ്മക്കളും ചെയ്യുന്നത് പോലെ ഞാനും എന്റെ അച്ഛനെ ആരാധിച്ചിരുന്നു. എന്റെ സുഹൃത്തും നായകനും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. പെട്ടന്ന് വളര്‍ന്നു വലുതാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, അച്ഛനോടൊപ്പം 'man to man' രീതിയില്‍ ഇടപെടാന്‍. എല്ലാ കാര്യങ്ങളെയും കുറിച്ച് അറിവുള്ള ആളായിരുന്നു അച്ഛന് എന്നാണ് എന്റെ ഓര്‍മ്മ. ഞാന്‍ വളര്‍ന്ന് യൗവനത്തിന്റെ പടിയില്‍ എത്തിയപ്പോഴേക്കും എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന്‍ കഴിയാതെ പോയ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ ബാക്കി നിന്നു. അതിനേക്കാള്‍ ഉപരി, ‘അച്ഛന് പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെകില്‍...‘ എന്നൊരു തോന്നല്‍ എന്നെ ഹതാശനാക്കിത്തീര്ത്തു. അപ്പോള്‍ മുതല്‍, അച്ഛനെ ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിനെ പരിചയമുള്ളവര്‍ പറഞ്ഞ ചെറുതും വലുതുമായ പല കാര്യങ്ങളിലും കൂടിയാണ്. അമ്മ, ചേട്ടന്, അച്ഛന്റെ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ പലരില്‍ നിന്നുമായി കേള്‍ക്കുന്ന അറിവുകള്‍ ഞാന്‍ ഇത് വരെ കാണാത്ത ഒരച്ഛനെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഇന്ന് എന്റെ മനസ്സിലുള്ള അച്ഛന്, പതിമൂന്ന് വയസ്സ് വരെ ഞാന്‍ നേരില്‍ കണ്ടതിന്റെയും, പിന്നീട് ആളുകള്‍ പറഞ്ഞറിഞ്ഞതിന്റെയും ഒരു കൂടിച്ചേരലാണ്....’’ താരം പറഞ്ഞു.






