
കൊച്ചി: വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ യുവതി ക്രൂര പീഡനത്തിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പരാതി നല്കി. സംഭവത്തില്‍ പന്തീരാങ്കാവ് പോലീസ് ചുമത്തിയത് ദുര്‍ബ്ബല വകുപ്പുകളാണെന്നും പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് ഇതെന്നുമാണ് വീട്ടുകാരുടെ ആരോപണം. കേസില്‍ പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന കാരണത്താലാണ് വനിതാകമ്മീഷനും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയതെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ ഭര്‍ത്താവ് പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലി(29)നെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും അറസ്റ്റിലേക്ക് കടന്നിട്ടില്ല. പീഡന പരാതിയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ അറസ്റ്റുള്ളൂ എന്ന നിലപാടിലാണ് പോലീസ്. അതേസമയം ഇത് പ്രതിയെസഹായിക്കാനാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പട്ടു.
വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ യുവതി ക്രൂരപീഡനത്തിന് ഇരയാകുകയായിരുന്നു. സംഭവത്തില്‍ വിവാഹമോചനത്തിനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. മര്‍ദ്ദനത്തിനിരയായ യുവതി ആശുപത്രിയില്‍ കൗണ്‍സിലിങ് ഉള്‍പ്പടെ നല്‍കിവരുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് മെയ് അഞ്ചിനായിരുന്നു വിവാഹം. അന്നു തന്നെ ചെറുക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. എറണാകുളത്തുവെച്ച് ഒന്‍പതാം തീയതിയായിരുന്നു റിസപ്ഷന്. 10-ാം തീയതി തിരുച്ചുപോയി. ഇതിന് ശേഷമാണ് പെണ്‍കുട്ടിയുടെ കുടുംബം അടുക്കള കാണാനായി പോയത്. അതിനായി 12-ാം തീയതി ചെന്നപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റ വിവരം വീട്ടുകാര്‍ അറിയുന്നത്.
മകളെ കണ്ട് ചോദിച്ചപ്പോള്‍ കുളിമുറിയില്‍ വീണതാണെന്നായിരുന്നു മറുപടി. വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവരും അതുതന്നെ പറഞ്ഞു. ആശുപത്രിയില്‍ പോയോ എന്ന് ചോദിച്ചപ്പോള്‍ പോയി എന്നു പറഞ്ഞു. എക്സ്റേ എടുത്തോ എന്നു ചോദിച്ചപ്പോള്‍ അതിനുള്ള കുഴപ്പമൊന്നും അവള്‍ക്കില്ല എന്നായിരുന്നു മറുപടി. യുവതിയോട് വീണ്ടും ചോദിച്ചപ്പോഴാണ് പീഡനത്തിന്റെ വിവരം പുറത്തു പറഞ്ഞത്. തങ്ങള്‍ ചെന്നതിന് തേലദിവസമാണ് മകള്‍ ക്രൂരമായ പീഡനത്തിന് ഇരയായതെന്നും പിതാവ് പ്രതികരിച്ചു.
കഴുത്തില്‍ കേബിളിട്ട് മുറുക്കുകയും ബെല്റ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തുവെന്ന് പിതാവ് ആരോപിച്ചു. മകളെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. കീഴ്ച്ചുണ്ടും മേല്‍ച്ചുണ്ടും താഴേക്കും മേലേക്കും ശക്തിയായി വലിച്ചു. കുനിച്ചു നിര്‍ത്തി പുറത്തും ഇടിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പുറകെ വന്ന് ബെല്‍റ്റ് കൊണ്ട് അടിച്ചു. തലേന്ന് രാത്രി 2 മണിയോടെയാണ് ഇതൊക്കെ നടന്നത്. അതിന് മുമ്പ് അവര്‍ ഏതോ ചടങ്ങിനു പോയിരുന്നു.
മുഖമാകെ വിരൂപമായിരുന്നു. നെറ്റിയൊക്കെ മുഴച്ചിരുന്നു. മൂക്കില്‍ നിന്ന് രക്തം വന്നതിന്റെ പാടുണ്ടായിരുന്നെന്നും പിതാവ് പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയതാണ് മര്‍ദ്ദനത്തിന് പിന്നില കാരണമെന്നാണ് മകള്‍ പറഞ്ഞത്. കൃത്യസമയത്ത് സ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകള്‍ക്ക് വിസ്മയയുടെ ഗതി വരാതിരുന്നത്. വിഷയത്തില്‍ ഒരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്നും പിതാവിന്റെ നിലപാട്.






