
കൊച്ചി : രാജ്യാന്തര അവയവക്കടത്ത് കേസില്‍ പോലീസ് യു.എ.പി.എ. ചുമത്തും. ഇതോടെ കേസനേ്വഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഏറ്റെടുക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ നെടുമ്പാശേരി സ്റ്റേഷനിലെത്തി പോലീസ് സംഘവുമായി സംസാരിച്ചിരുന്നു. ഈയാഴ്ച പ്രതി സാബിത്ത് നാസറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്. എന്‍.ഐ.എ. സംഘവും സാബിത്തിനെ ചോദ്യംചെയ്യും. തുടര്‍ന്നു ഡല്‍ഹി ആസ്ഥാനത്തേക്കു പ്രാഥമിക അനേ്വഷണ റിപ്പോര്‍ട്ട് കൈമാറും.
കേന്ദ്ര ഡയറക്ടറേറ്റാണു കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കേണ്ടത്. രാജ്യാന്തര മാനമുള്ള കേസായതിനാല്‍, കേന്ദ്ര ഏജന്‍സി അനേ്വഷിക്കണമെന്നാണു പോലീസും ശിപാര്‍ശ നല്‍കിയത്. തെളിവെടുപ്പും മറ്റും പൂര്‍ത്തിയാക്കിയ ശേഷമാകും എന്‍.ഐ.എ. ഏറ്റെടുക്കുക. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പോലീസിന്റെ അന്വേഷണ പരിധിക്കു പുറത്താണ്. സംഭവത്തിനു തീവ്രവാദ ബന്ധമുണ്ടോയെന്നും എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്.
രാജ്യാന്തര അവയവക്കച്ചവട റാക്കറ്റില്‍പ്പെട്ടയാള്‍ നേരത്തെ മുംബൈയില്‍ പിടിയിലായതോടെയാണു മലയാളിയായ സബിത് നാസര്‍ കേന്ദ്ര ഏജന്‍സികളുടെ റഡാറിലേക്കു വരുന്നത്. കൊച്ചി- കുവൈത്ത്- ഇറാന് റൂട്ടില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതി അവയവക്കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശേരിയില്‍ വച്ച് എമിഗ്രേഷന്‍ തടഞ്ഞു പിടികൂടിയത്. കുറച്ചുനാളായി ഇയാളുടെ യാത്രകള്‍ ഐ.ബി. നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെ വിശദമായ അനേ്വഷണത്തിനായി പത്തംഗ സംഘത്തെ എറണാകുളം റൂറല്‍ പോലീസ് നിയോഗിച്ചു. അന്വേഷണസംഘത്തെ വിപുലമാക്കിയതായി എറണാകുളം റൂറല്‍ എസ്.പി. വൈഭവ് സക്സേന അറിയിച്ചു. കേസില്‍ അറസ്റ്റിലായ പ്രതി സബിത്ത് നാസര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്.
സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണു തീരുമാനം. ഏതൊക്കെ അവയവങ്ങള്‍ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. വൃക്കയ്ക്കു പുറമേ കരളിന്റെ ഭാഗവും കച്ചവടം ചെയ്തതായി സംശയമുണ്ട്. അവയവ കച്ചവടത്തിനുപോയ ഇതര സംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ തിരികെ വന്നിട്ടില്ല.
അവയവ റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് ഇറാനിലേക്കുപോയ പാലക്കാട് സ്വദേശി ഷമീര്‍ ഇപ്പാള്‍ ബാങ്കോക്കില്‍ ഉണ്ടെന്നാണു സൂചന.
ഹൈദരാബാദില്‍വച്ചാണ് അവയവ മാഫിയയെ പരിചയപ്പെട്ടതെന്നും ഇതര സംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേരെ ഇറാനിലേയ്ക്കു കൊണ്ടുപോയെന്നുമാണു സബിത്ത് നാസറിന്റെ മൊഴി.
പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്നു പ്രതി സമ്മതിച്ചിരുന്നു. ഇരകളായവര്‍ക്കു നല്‍കിയത് ആറു ലക്ഷം രൂപ വരെയാണ്. ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്റായി മാറിയെന്നാണു സാബിത്ത് പോലീസിനു നല്കിയ മൊഴി. അവയവദാനത്തിനായി ഇറാനിലേക്കു കൊണ്ടുപോയ ചിലര്‍ അവിടെവച്ചു മരിച്ചതായാണു വിവരം.
ഇരകള്‍ ഏറെയും കുടിയേറ്റത്തൊഴിലാളികള്‍ ?
സബിത്തിനെ സഹായിച്ച വലപ്പാട് സ്വദേശിയായ മറ്റൊരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തിരുന്നു. ഇയാള്‍ കൊച്ചിയില്‍ സബിത്തിന്റെ റുംമേറ്റായിരുന്നു. സബിത്തിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അനേ്വഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജ ആധാറും മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചു കേരളത്തിലെത്തുന്ന ചില കുടിയേറ്റ തൊഴിലാളികളെ അവയവ ഇടപാടിനായി സബിത്ത് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്.






