
സിഎംആർഎൽ ജീവനക്കാർ മാസപ്പടി കേസിലെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അപക്വമെന്ന് ഇ ഡി. കേന്ദ്ര ഏജൻസി ഇ .സി .ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഇതുവഴി ആരും കുറ്റക്കാരനാകുന്നില്ലെന്നും സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സി.എം.ആർ.എൽ കമ്പനിയുടെ വാദം ശരിയല്ലെന്നും മറുപടിയില്‍ ഇഡി വ്യക്തമാക്കി.
133 കോടി രൂപയുടെ അനധികൃത ഇടപാട് 2019 ലെ ആദായ നികുതി റെയ്ഡിൽ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് അടക്കം പണം നൽകിയെന്ന് സി.എം.ആർ.എൽ എം.ഡിയും സി.എഫ്.ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ വീണാ വിജയന്റെ എക്സലോജികിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി.






