
ബോളിവുഡിന്റെ പ്രിയ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്. എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ സന്തോഷങ്ങള്‍ പങ്കിട്ടും ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ചും കരീന എപ്പോഴും ലൈവായി ആരാധകരുടെ മുന്നിലെത്താറുണ്ട്. താരത്തെ ചിരിച്ച മുഖത്തോടെ മാത്രമേ എപ്പോഴും ആരാധകര്‍ കണ്ടിട്ടുള്ളൂ.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ തൈമൂറിന്റെ ജനനത്തിന് തൊട്ടുപിന്നാലെ നടന്ന ഒരു ഹൃദയസ്പർശിയായ സംഭവം പങ്കിടുകയാണ്. തൈമൂർ ജനിച്ച് എട്ട് മണിക്കൂറിന് ശേഷം, ഒരു പ്രശസ്ത വ്യക്തി തന്നെ ആശുപത്രിയിൽ കാണാൻ വന്നിരുന്നുവെന്നും തുടർന്ന് മകന്റെ പേരിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കാൻ തുടങ്ങിയെന്നുമാണ് താരം പറയുന്നത്. ഇത്തരമൊരു സംഭവത്തിന് ശേഷം താൻ കരഞ്ഞുപോയെന്നും ആ വ്യക്തിയോട് ആശുപത്രി വിടാൻ ആവശ്യപ്പെട്ടതായും താരം പറയുന്നു.
‘‘സന്ദർശനത്തിന്റെ പേരിൽ ആശുപത്രിയിൽ വന്നത് ഒരു പ്രശസ്ത വ്യക്തിയായിരുന്നു, അദ്ദേഹം എന്നെ അഭിനന്ദിച്ചു, എന്നിട്ട് അദ്ദേഹം പറഞ്ഞു, നിങ്ങൾക്ക് എന്താണ് പറ്റിയത്, എന്തുകൊണ്ടാണ് നിങ്ങളുടെ മകന് തൈമൂർ എന്ന് പേരിടുന്നത്, യഥാർത്ഥത്തിൽ ഞാൻ അവനെ പ്രസവിച്ചിട്ട് അപ്പോള്‍ 8 മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ. എന്നിട്ടും അതൊന്നും ചിന്തിക്കാതെ ഇങ്ങനെ ചോദ്യം ചെയ്യുന്നത് കേട്ടപ്പോള്‍ ഞാൻ കരയാൻ തുടങ്ങി, തുടര്‍ന്ന് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടു....ഒരു വ്യക്തിയെന്ന നിലയിലും അമ്മയെന്ന നിലയിലും ആ സംഭവം എന്നെ ശരിക്കും മുറിവേല്‍പ്പിച്ചു. എന്റെ കുഞ്ഞിന് എന്ത് പേരിടുമെന്നുള്ളതും അവനെ ഞാനെന്തു വിളിക്കുമെന്നുള്ളതും പൂര്‍ണ്ണമായും എന്റെ തീരുമാനമാണ്. മറ്റാരുടേയും അല്ല... അതിനു ശേഷം തൈമൂര്‍ എവിടെപ്പോയാലും ക്യാമറക്കണ്ണുകളായിരുന്നു അവനു ചുറ്റും. രണ്ടുമാസം പോലുമാകാത്ത മകന്റെ ചിത്രങ്ങളെടുക്കാന്‍ പലരും മത്സരിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു പോലുമറിയാതെ നിന്ന സമയങ്ങളാണ് അതെല്ലാം...’’ താരം പറയുന്നു.






