
കോട്ടയം: പാലാനഗരസഭയിലെ സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം കറുപ്പ് വസ്ത്രം ഉപേക്ഷിക്കുന്നു. കേരളാ കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് ചെയർമാൻ സ്ഥാനം നഷ്ടമായതിന് പിന്നാലെ പ്രതിഷേധ സൂചകമായി കറുപ്പ് വസ്ത്രം അണിഞ്ഞായിരുന്നു ബിനു പൊതുവേദികളിൽ എത്തിയിരുന്നത്. നിലപാട് ഇല്ലാത്ത ജോസ് കെ മാണിയോട് രാഷ്ട്രീയ യുദ്ധത്തിന് ഇനി ഇല്ലെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു.
ജനങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാതെ പാർലമെന്റെ്റി സ്ഥാനങ്ങൾ നേടിയെടുക്കുന്ന ജോസ് കെ മാണിക്ക് രാഷ്ട്രീയ മര്യാദയില്ലെന്നാണ് ബിനുവിന്റെ നിലപാട്. ജോസ് കെ മാണിയുടെ സമ്മർദത്തെ തുടർന്ന് രാജ്യസഭ സീറ്റ്സിപിഐഎം വിട്ടു നൽകിയിരുന്നു .അടുത്ത കൗൺസിൽ യോഗം മുതൽ വെളുത്ത വസ്ത്രം ധരിച്ചെത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നര വർഷം മുമ്പ് അർഹമായ നഗരസഭ അധ്യക്ഷ സ്ഥാനം ജോസ് കെ മാണിയുടെ പിടിവാശി മൂലം ബിനു പുളിക്കക്കണ്ടത്തിന് നഷ്ടമായിത്. അന്നു മുതൽ കറുപ്പ് വസ്ത്രം അണിഞ്ഞാണ് പൊതുവേദികളിൽ എത്തിയിരുന്നത്. ഇപ്പോൾ ബിനു അത് ഉപേക്ഷിക്കുകയാണ്. പിന്നിൽ കാരണവുണ്ട്. കൗൺസിൽ യോഗത്തിനിടെ കേരളാ കോണ്‍ഗ്രസ് എം കൗണ്‍സിലറെ മര്‍ദിച്ചതും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ എതിരാളി മാണി സി കാപ്പന് പിന്തുണ നൽകിയതുമാണ് ബിനുവിനോട് കേരളാ കോണ്‍ഗ്രസിൻ്റെ ശത്രുതയ്ക്ക് കാരണം.






