
ആലപ്പുഴ: സി.പി.എം. വിഭാഗീയത കാരണം കുട്ടനാട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. രൂക്ഷവിമര്‍ശനം ഉയര്‍ത്തി സി.പി.ഐ. ജില്ലാ നേതൃത്വം പരസ്യമായി രംഗത്ത്. രാമങ്കരി പഞ്ചായത്ത് ഭരണമാണ് സി.പി.എമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
പഞ്ചായത്തിലെ സി.പി.എം. വിമത ഭരണസമിതിയെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനൂകൂലിച്ച് വോട്ടു ചെയ്ത് പുറത്താക്കിയ സി.പി.എം. പ്രതിനിധികള്‍, ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തണച്ചു.
ഇതോടെയാണ് കാല്‍നൂറ്റാണ്ടിന് ശേഷം ഇവിടെ ഇടതുഭരണം അവസാനിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം. പിന്തുണയോടെ കോണ്‍ഗ്രസിലെ ആര്. രാജുമോന് വിജയിച്ചു. സി.പി.എം. വിമതപക്ഷത്തെ സജീവ് ഉതുംതറയെയാണ് രാജുമോന് പരാജയപ്പെടുത്തിയത്. നിലവില്‍ 12 അംഗങ്ങളുള്ള പഞ്ചായത്ത് സമിതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്. രാജുമോന് എട്ട് വോട്ടും സി.പി.എം. വിമതന് സജീവ് ഉതുംതറയ്ക്ക് നാല് വോട്ടുമാണ് കിട്ടിയത്. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് നാലു സി.പി.എം. അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ഇതോടെ ഭരണം കോണ്‍ഗ്രസിന് സ്വന്തമായി. കോണ്‍ഗ്രസുമായി ധാരണയില്ലെന്നും വിപ്പ് നല്‍കിയിരുന്നെന്നും സി.പി.എം. നേതൃത്വം അറിയിച്ചു.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷീന റജപ്പന് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് സ്റ്റിയറിങ് തിരിക്കുന്ന സമീപനമാണ് സി.പി.എം. ജില്ലാ നേതൃത്വം സ്വീകരിക്കുന്നതെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് തുറന്നടിച്ചു. രാമങ്കരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചതിന്റെ മുഖ്യകാര്‍മികത്വം വഹിച്ചത് സി.പി.എം. ജില്ലാ നേതൃത്വമാണെന്ന് അദ്ദേഹം ആരോപിച്ചു.






