
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 29 ലേക്ക് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് മാറ്റിയത്. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി മല്ലിയുടെ അപേക്ഷയും ഫയലിൽ സ്വീകരിച്ചു.
അമ്മ മല്ലിയെയും സഹോദരിയെയും മധുവധക്കേസ് വിചാരണ വേളയിലായിരുന്നു രണ്ട് പേർ ഭീഷണിപ്പെടുത്തിയത്. മുക്കാലിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രം നടത്തിപ്പുകാരായ അബ്ബാസ്, ഷിഫാൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. മധു വധക്കേസിൽ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില് ജീവനോടെ കാണില്ലെന്നും പറഞ്ഞ് ഷിഫാന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു മല്ലിയമ്മയുടെ പരാതി. കേസില്‍ നിന്ന് പിന്മാറാന് 40 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.
ഭീഷണിക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ കേസിന്റെ വിചാരണ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മല്ലി അപേക്ഷ നൽകിയത്.






