
കോതമംഗലം: മൂന്ന് ആനക്കൊമ്പുകളുമായ കഴിഞ്ഞ ദിവസം മാമലക്കണ്ടത്ത് പിടിയിലായ മമ്മുടി ഔസേപ്പിന്റെ(ജോസഫ് കുര്യന്) അവകാശവാദങ്ങള്‍ വനം വകുപ്പിനെപ്പോലും അതിശയിപ്പിക്കുന്നത്. വേട്ടയാടിയ ആനക്കൊമ്പുകളുമായി മലയാറ്റൂര്‍ വനം ഡിവിഷനിലെ സ്ഥലങ്ങലില്നിന്നു പശ്ചിമഘട്ടമലനിരകളിലൂടെ മാത്രം സഞ്ചരിച്ച് അവ തിരുവനന്തപുരത്ത് ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിച്ചെന്നും ഒരു തവണ പോയിവരാന്‍ മാത്രം പതിനേഴ് ദിവസങ്ങളെടുക്കുമായിരുന്നു എന്നുമാണ് ഔസേഫ് പറഞ്ഞത്.
കാട് വീടുപോലെ പരിചിതനായ അയാള്‍ ഒറ്റയ്ക്കാണ് കാട്ടിനുള്ളിലൂടെ പതിനേഴ് ദിവസം സഞ്ചരിച്ചിരുന്നത്. ഒട്ടേറെ ആനക്കൊമ്പുകളുടെ കൈമാറ്റം വാസുവുമായും മറ്റൊരു പങ്കാളിയുമായും(ഇയാള്‍ മരിച്ചുപോയി) ചേര്‍ന്ന് നടത്തിയതായി സമ്മതിച്ചതാണ് മറ്റൊന്ന്. അക്കാലത്ത് കിലോയ്ക്ക് പതിനയ്യായിരം രൂപ വരെയായിരുന്നു ഒരു കൊമ്പിന് ലഭിച്ചിരുന്നുതെന്നും അയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരുവന്തപുരത്ത് ആര്‍ക്കാണ് ഇവ കൈമാറ്റം ചെയ്തതെന്ന് ഓര്‍മയില്ലെന്നാണ് മൊഴി. അതു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
ഔസേപ്പിനെ കസ്റ്റഡിയില്‍ ലഭിക്കാനായി വനം വകുപ്പ് കോതമംഗലം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പിടിയിലാകാനുള്ള മറ്റൊരു പ്രതിയുടെ അടുത്ത ബന്ധുവിന് വാസുവുമായും ഔസേപ്പുമായും വ്യാപാരബന്ധങ്ങളും വേട്ട അടുപ്പവും ഉണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
എന്നിട്ടും 2014 ലെ ഇടമലയാര്‍ കേസില്‍ നിന്നും ഇയാള്‍ എങ്ങനെ രക്ഷപ്പെട്ടു എന്നതിലാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം.
വാസുവും കൂട്ടാളികളും ചേര്‍ന്ന് പല സംസ്ഥാനങ്ങളില്‍ നിന്നായി 19 ആനകളെ വെടിവച്ച് വീഴ്ത്തിയതായാണ് കണക്ക്. എന്നാല്‍ ഔസേപ്പ് മാത്രം കേരളത്തിലെ വനങ്ങളില്‍നിന്നു പത്തിലേറെ കൊമ്പന്മാരെ വകവരുത്തിയതായാണ് ഇപ്പോഴത്തെ നിഗമനം. കൈമാറ്റം ചെയ്തതും സ്വയം വെടിവച്ചെടുത്തതുമായ കൊമ്പുകള്‍ സ്വയം കൈകാര്യം ചെയ്തെങ്കിലും അവസാന ഭാഗത്ത് ഇയാള്‍ക്ക് പിന്നില്‍ മറ്റൊരു സംഘം പ്രവര്‍ത്തിച്ചതായും വനംവകുപ്പ് സംശയിക്കുന്നു.






