
തിരുവനന്തപുരം:ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റെ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയിരിക്കുന്നതിനാല്‍ ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. ടി പി വധക്കേസിലെ ശിക്ഷാ ഇളവിൽ പ്രതിപക്ഷ നേതാവിന്റെ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം.
ഇതോടെ സ്പീക്കർ എ എൻ ഷംസീർ പ്രതിരോധത്തിലായി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ സഭയിൽ പറഞ്ഞത്. ഇതേ വിഷയത്തില്‍ കെ.കെ രമ എം.എല്‍.എ കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് അവതിരിപ്പിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു.






