
സൂര്യാപേട്ട്: അനധികൃത ലിംഗനിര്‍ണയ പരിശോധനയും ഗര്‍ഭഛിദ്രവും നടത്തി ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ആറ് പേര് അറസ്റ്റില്‍. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിതയായ യുവതിയുടെ ഭര്‍ത്താവും ഒരു ഡോക്ടറും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മരണപ്പെട്ട സുഹാസിനിയും അറസ്റ്റിലായ ഭര്‍ത്താവ് രത്നാവത് ഹരിസിംഗും 2019 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു പെണ്മക്കളുമുണ്ട്്.
മൂത്തത് രണ്ടും പെണ്മക്കളായതിനാലാണ് മൂന്നാമതും ഗര്‍ഭിണിയായ സുഹാസിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയ പരിശോധന നടത്തിയത്. ഇനിയൊരു പെണ്‍കുഞ്ഞിന് ജന്മം നല്കിയാല് താന്‍ സുഹാസിനിയെ ഉപേക്ഷിക്കുമെന്ന് അവരോട് രത്നാവത് പറഞ്ഞിരുന്നതായി പോലീസ് കേസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുവതിയെ കോതാഡിലെ ഗുരുവായ ആശുപത്രിയിലാണ് ലിംഗനിര്‍ണയ പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ മൂന്നാമത്തെ കുട്ടിയും പെണ്ണാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അതേസമയം ഇന്ത്യയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നത് 1994 ലെ പ്രീ-കണ്സെപ്ഷന് ആന്‍ഡ് പ്രീ-നാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്ട് പ്രകാരം കുറ്റകരമാണ്. മൂന്നാമത്തെ കുട്ടിയും പെണ്ണാണെന്ന് തിരിച്ചറിഞ്ഞതോടെ രത്നാവത് ഭാര്യയെ ഗര്‍ഭച്ഛിദ്രത്തിനായി ഹുസുര്‍നഗറിലെ ന്യൂ കമല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ കാര്യങ്ങളാണ് മരണത്തില്‍ കലാശിച്ചത്.
ഡോ. ഷെയ്ഖ് കാസിം ചില ഗര്‍ഭച്ഛിദ്ര ഗുളികകള്‍ യുവതിക്ക് നല്‍കിയത് കനത്ത രക്തസ്രാവം ഉണ്ടാക്കി. ഗുരുതരാവസ്ഥയില്‍ ആയ സുഹാസിനിയെ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോകുമ്പോള്‍ പകുതിവഴിയില്‍ വെച്ച് മരണമടഞ്ഞു. രത്നാവത്ത്, ഡോ. കാസിം എന്നിവരും മറ്റ് നാല് പേര്‍ക്കെതിരെയും പിസി-പിഎന്‍ഡിടി ആക്ട് പ്രകാരം ചിവ്വെമ്ല പോലീസ് കേസെടുത്തു, എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എസ്പി പറഞ്ഞു.






