
ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതാണ്. താരദമ്പതിമാര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരം കൊണ്ട് വൈറലാകാറുണ്ട്.
ഇപ്പോഴിതാ ഭാര്യയും നടിയുമായ കിയാര അദ്വാനി, ഫാന്‍പേജ് മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരായ ആരാധികടുയെ ആരോപണങ്ങളില്‍ പ്രതികരണം കുറിക്കുകയാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. ആരോപിക്കപ്പെടുന്ന സംഭവത്തെ താനും കുടുംബവും പിന്തുണയ്ക്കുന്നില്ലെന്ന് താരം വ്യക്തമാക്കി. സംശയാസ്പദമായ തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും സിദ്ധാര്‍ഥ് അറിയിച്ചു.
‘‘ഞാൻ, എന്റെ കുടുംബം, ആളുകൾ എന്നിവരുമായി ബന്ധമുള്ളവരോ അല്ലെങ്കിൽ എന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവരോ പണം ആവശ്യപ്പെട്ട് ചില വഞ്ചനാപരമായ പ്രവർത്തനങ്ങൾ / തട്ടിപ്പുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഞാനോ എന്റെ കുടുംബമോ ടീമോ ഇതൊന്നും പിന്തുണയ്ക്കുന്നില്ലെന്ന് ഇത് വായിക്കുന്ന എല്ലാവർക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും അഭ്യർത്ഥനകൾ ലഭിക്കുകയാണെങ്കിൽ, അവ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
എന്റെ ആരാധകരാണ് എല്ലായ്‌പ്പോഴും എന്റെ ഏറ്റവും വലിയ ശക്തി, നിങ്ങളുടെ വിശ്വാസവും സുരക്ഷയുമാണ് എന്റെ മുൻഗണനകൾ. എല്ലാവര്‍ക്കും എന്റെ വലിയ സ്നേഹവും ആലിംഗനവും...’’ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കുറിച്ചു. പോസ്റ്റ് വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് സിദ്ധാര്‍ഥ് വിശദീകരണവുമായി രംഗത്തെത്തിയത്.
യു.എസില്‍ ജീവിക്കുന്ന മിനൂ വാസുദേവന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. സിദ്ധാര്‍ഥിന്റെ പേരിലുള്ള ഫാന്‍ പേജ് അഡ്മിന്മാരായ അലീസ, ഹുസ്‌ന പര്‍വീണ്‍ എന്നിങ്ങനെ രണ്ടുപേരാണ് താരത്തെ കുറിച്ച് കഥകളുണ്ടാക്കി പണം തട്ടിയതെന്നാണ് ആരോപിച്ചത്. ഭാര്യ കിയാര അദ്വാനി കാരണം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ജീവിതം അപകടത്തിലാണെന്ന് പേജ് അഡ്മിന്മാര്‍ അവകാശപ്പെട്ടു. താരത്തിനെതിരെ കിയാര ആഭിചാരക്രിയകള്‍ ചെയ്തു. കിയാര സിദ്ധാര്‍ഥിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിലെത്തിയതെന്നുമെല്ലാം ഇവര്‍ പറഞ്ഞിരുന്നതായി യുവതി ആരോപിച്ചു.
സിദ്ധാര്‍ഥിനെ രക്ഷിക്കാനെന്നു പറഞ്ഞ് അലീസ പണം വാങ്ങി. നടന്റെ പി.ആര്‍ സംഘത്തില്‍പെട്ടയാളെന്നു പറഞ്ഞ് ദീപക് ദുബേ എന്ന പേരിലുള്ള ഒരാളെയും കിയാരയുടെ പി.ആര്‍ ടീമില്‍പെട്ട രാധിക എന്നയാളെയും പരിചയപ്പെടുത്തുകയും ചെയ്തു. നടനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിന് ഓരോ ആഴ്ചയും പണം നല്‍കി. ആകെ 50 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ടെന്ന് മിനൂ വസുദേവ അവകാശപ്പെട്ടു. സിദ്ധാര്‍ഥിനെ ടാഗ് ചെയ്ത് ഇന്‍സ്റ്റഗ്രാമിലായിരുന്നു യുവതിയുടെ പോസ്റ്റ്.
സിദ്ധാർത്ഥും കിയാരയും 2023 ഫെബ്രുവരി 7 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഒരു പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങിൽ വിവാഹിതരായി. 2021ൽ വിഷ്ണുവർധൻ സംവിധാനം ചെയ്ത ഷേർഷാ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.






