
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഐഎംമ്മിന്റെ് കനത്ത തോല്‍വിയുടെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ് ജനവിരുദ്ധനയങ്ങളാണ് കേന്ദ്ര കമ്മിറ്റിയും സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും സമ്മതിക്കുമ്പോഴും മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചെലവിന് കൊടുക്കുന്നതെന്നും പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ വീതം പറ്റിയാണ് ദേശീയതലത്തില്‍ സിപിഐഎം പ്രവര്‍ത്തിക്കുന്നത്. കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകള്‍ വഴി സിപിഐഎം കൈക്കലാക്കിയത് നമ്മള് കണ്ടു കഴിഞ്ഞു. ഇങ്ങനെ സാമ്പാദിക്കുന്ന അഴിമതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനസെക്രട്ടറിക്ക് നിലപാട് തിരുത്തുമെന്ന് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു.
അതേസമയം മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഇടത് പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്ക് പോയത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ആറ്റിങ്ങലിലും ആലപ്പുഴയിലും പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ബിജെപിയിലേക്ക് പോയി. ആറ്റിങ്ങലിൽ 684 വോട്ടിനാണ് തോറ്റതെങ്കിലും ആലപ്പുഴയിൽ ബിജെപി ഇടത് വോട്ടിന് തൊട്ടടുത്ത് എത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
എസ്എൻഡിപി യോഗം ഏറിയും കുറഞ്ഞും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. ക്രൈസ്തവ സഭകളിലെ ഒരു വിഭാഗവും ബിജെ പിക്ക് വേണ്ടി പ്രവർത്തിച്ചു. തൃശൂർ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ച പിന്തുണ ഇതിൻ്റെ പ്രകടനമാണ്. എസ്എൻഡിപി യോഗം നേതൃത്വത്തിൻ്റെ ദുരൂഹ പങ്ക് പുറത്തു കൊണ്ടു വരാൻ പാർട്ടി ഉചിതമായ നടപടി എടുക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.






