
മലയാള സിനിമലോകത്തിന് ഏറെ നഷ്ടങ്ങൾ നൽകിയ ഒരു വർഷമായിരുന്നു 2023. ഒരുപാട് നല്ല കലാകാരന്മാരുടെ വേർപാട് 2023 ൽ സംഭവിച്ചു. ഇന്നസെന്റ്, സംവിധായകൻ സിദ്ധിഖ്, മാമുക്കോയ തുടങ്ങി നിരവധി പേർ അക്കൂട്ടത്തിൽ ഉണ്ട്. അതിൽ കലാഭവൻ ഹനീഫിന്റെ മരണവും മലയാള സിനിമ ലോകത്തിന് വലിയൊരു നഷ്ടമായിരുന്നു.മി മിക്രിയില്‍ നിന്ന് 1991-ല്‍ സിനിമയിലെത്തിയ ഹനീഫ് 2023 വരെ നിരവധി ചിത്രങ്ങളിൽ വിവിധ വേഷങ്ങളിലെത്തി.
പറക്കും തളികയിലെ മണവാളനും, തുറപ്പുഗുലാനിലെ മദ്യപാനിയും, പാണ്ടിപ്പടയിലെ തമിഴനും, കാതല്‍- ദ കോറിലെ ജഡ്ജിന്റെ വേഷവുമടക്കം കലാഭവൻ ഹനീഫ് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ അനവധി.
63-ാം വയസ്സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഹനീഫ് ഈ ലോകം വിട്ടുപോയത്.
ഇപ്പോഴിതാ മരിക്കുന്നതിന് മുൻപ് തന്നെ ഹനീഫ് ചെയ്യേണ്ടതൊക്കെ വീട്ടുകാരോട് പറഞ്ഞിരുനെന്നു പറയുകയാണ് ഹനീഫിന്റെ കുടുംബം. മരണ ശേഷം എന്തൊക്കെ ചടങ്ങുകള്‍ വേണമെന്നും ആരെയൊക്കെഅറിയിക്കണമെന്നും സഹോദരങ്ങളോടും മക്കളോടും വരെ ഹനീഫ് നേരത്തെ തന്നെ വ്യക്തമായി പറഞ്ഞിരുന്നു എന്നാണ് കുടുംബം പറയുന്നത്.
"ആശുപത്രിയില്‍ പോകുന്നതിന് മുൻപ് തന്നെ ഇടക്ക് പറഞ്ഞിരുന്നു എനിക്കെന്തെങ്കിലും പറ്റിയാല്‍ ദിലിപിനെയും മമ്മൂട്ടിയെയും അറിയിക്കണം, വീട്ടിലെ നിസ്കാര ചടങ്ങുകള്‍ക്ക് ആര് നേതൃത്വം വഹിക്കണം, ആരൊക്കെ ചേർന്ന് വേണം ബോഡി കുളിപ്പിക്കാൻ പള്ളിയിലെ നിസ്കാര ചടങ്ങുകള്‍ക്കൊക്കെ ആര് മേല്‍നോട്ടം വഹിക്കണം, നേതൃത്വം നല്‍കണം എന്നും മരണത്തിന് മുൻപ് പറഞ്ഞിരുന്നു. ആരോടും ഒരു രൂപ പോലും പൈസയായി വാങ്ങരുത്..." ഹനീഫിന്റെ സഹോദരങ്ങള്‍ പറയുന്നു.
"എത്ര ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും മക്കളോട് അത് കാണിക്കാറില്ലായിരുന്നു. വീഡിയോകോളില്‍ വിളിച്ചാല്‍ പോലും അതുവരെ ക്ഷീണിച്ച് കിടന്നയാള്‍ ഏണീറ്റ് അപ്പോള്‍ ഒന്നുമില്ല ഉഷാറായി ഇരിക്കുന്നു എന്ന് പറയും..." ഹനീഫിന്റെ മകൻ പറയുന്നു.
സ്കൂള്‍ നാടകങ്ങളിലൂടെ തുടങ്ങിയതാണ് കലാഭവൻ ഹനീഫിന്റെ കലാജീവിതം. അത് പിന്നെ മിമിക്രിയിലേക്ക് മാറി. മിമിക്രിയാണ് കൊച്ചിൻ കലാഭവനിലേക്കുള്ള വഴിയൊരുക്കിയത്. അവിടെ നിന്നാണ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം
1991-ല്‍ ഇറങ്ങിയ ചെപ്പു കിലുക്കണ ചങ്ങാതി യായിരുന്നു. അഭിനയിച്ചു തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹാസ്യതാരമെന്ന പേരെടുക്കാൻ കലാഭവൻ ഹനീഫിന് കഴിഞ്ഞു.150-ല്‍ അധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2023-ല്‍ മാത്രം ആളനക്കം, 2018, ജലധാര പമ്പ് സെറ്റ്, ഗരുഡൻ, കാതല്‍ ദ കോർ തുടങ്ങിയ ചിത്രങ്ങളും 2024-ല്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി എന്നിങ്ങനെ അനവധി സിനിമകൾ. സിനിമയ്ക്ക് പുറമെ 60-ല്‍ പരം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി മിമിക്രി ഷോകള്‍ ഇന്ത്യയ്ക്കകത്തും വിദേശത്തുമടക്കം നിരവധി വേദികളിൽ താരം തിളങ്ങി. അക്കാലത്ത് കലാഭവൻ ടീമിലെ പ്രധാന ആർട്ടിസ്റ്റുകളിലൊരാളായി കലാഭവൻ ഹനീഫ് മാറിയിരുന്നു.






