
പൂനെ: ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ കാമുകൻ ഗജേന്ദ്ര ദഗദ്ഖൈർ, ഇയാളുടെ സുഹൃത്ത് രവികാന്ത് ഗെയ്ക്വാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂനെയിലെ ഇന്ദ്രായണി നദിയിലെക്കാണ് യുവതിയെയും രണ്ട് കുട്ടികളെയും എറിഞ്ഞത്. രണ്ടാഴ്ച മുമ്പ് യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അമ്മയുടെ പരാതിയിൽ അന്വേഷണം നടത്തുമ്പോളാണ് മൃതദേഹം ഇന്ദ്രായണി നദിയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയതെന്ന്പോലീസ് അറിയിച്ചു. 25 കാരിയായ യുവതിയെ ഗർഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കൊണ്ടുപോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ യുവതി മരണപ്പെടുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ കാമുകനും സുഹൃത്തും ചേർന്ന് യുവതിയെ നദിയിലേക്ക് എറിയുകയായിരുന്നു. ഇത് കണ്ട കുട്ടികൾ കരയാൻ തുടങ്ങിയപ്പോൾ അവരെയും നദിയിലേക്ക് തള്ളിയിട്ടതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.






