
മുംബൈ: മുംബൈ ബൈക്കുള്ളയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടയിൽ വേദനസംഹാരികളെന്ന വ്യാജേന മാരകവിഷം അടങ്ങിയ ഗുളികകൾ വിതരണം ചെയ്യാൻ ശ്രമിച്ച കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പുനെ സ്വദേശി ഫയ്യാസ് പ്രേംജി ഈ ക്രൂരകൃത്യം ഒരു 'പുണ്യപ്രവർത്തി'യാണെന്ന് വിശ്വസിപ്പിച്ചാണ് മറ്റുള്ളവരുടെ സഹായം ഉറപ്പാക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഘോഷയാത്രയിൽ പങ്കെടുത്ത 15,000-ത്തോളം പേരെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചതായാണ് വിവരം.
എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ മുപ്പതിനായിരത്തോളം ഗുളികകളും 50 കിലോഗ്രാം വിഷപ്പൊടിയും പ്രതി ഇതിനായി ശേഖരിച്ചിരുന്നു. ഇതിൽ 14,900 ഗുളികകൾ പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒറ്റയ്ക്ക് ഇത്രയധികം ഗുളികകൾ വിതരണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതി, ഇത് പ്രതിരോധ ശേഷി കൂട്ടാനുള്ള വിറ്റാമിൻ ഗുളികകളാണെന്ന് കാണിച്ച് ചില സ്ത്രീകളടക്കമുള്ള സന്നദ്ധപ്രവർത്തകർക്ക് വിതരണത്തിനായി കൈമാറുകയായിരുന്നു.
ഗുളിക കഴിച്ചതിനെ തുടർന്ന് കുട്ടികളടക്കം 11 പേരുടെ ആരോഗ്യനില മോശമായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ മൂന്ന് വനിതാ സന്നദ്ധപ്രവർത്തകർ ഗുളിക പൊട്ടിച്ച് പരിശോധിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ലൗഡ്‌സ്പീക്കറിലൂടെ ഗുളിക കഴിക്കരുതെന്ന് നിർദ്ദേശം നൽകിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
കഴിഞ്ഞ 15 ദിവസമായി മുംബൈ ഡോംഗ്രിയിലെ ഒരു ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു ഫയ്യാസ് പ്രേംജി. ഇവിടെ വെച്ചാണ് ഇയാൾ ഗുളികകളിൽ വിഷം നിറച്ചതെന്നാണ് പോലീസ് നിഗമനം.
ഒരു പെയിന്റ് ഫാക്ടറി ഉടമയുടെ മകനായ ഇയാൾ 2019-നും 2025-നും ഇടയിൽ 19 തവണ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിവാഹബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് ഇയാളുടെ മാനസികനില തെറ്റിയിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധമോ മറ്റ് ആസൂത്രകരോ ഉണ്ടോ എന്ന് മുംബൈ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.






