
കോമഡി റീലുകളിലൂടെ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായി മാറിയ ആളാണ് ജുനൈസ് വിപി. ബിഗ് ബോസ് മലയാളം സീസണ് 5 ലെ മത്സരാര്‍ത്ഥിയായിരുന്ന താരം
സെക്കന്റ് റണ്ണറപ്പായിരുന്നു.
ബിഗ് ബോസ്സിലൂടെയും മറ്റും തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് നേരത്തെ ജുനൈസ് തുറന്ന് പറഞ്ഞിരുന്നു.
ജുനൈസ് കുഞ്ഞായിരിക്കെ ഉപ്പ ഉമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ബന്ധു വീട്ടിലായിരുന്നു ജുനൈസും സഹോദരങ്ങളും വളര്‍ന്നത്.
ഇപ്പോഴിതാ പഴയ ഓർമ്മകൾ പങ്കിടുകയാണ് ജുനൈസ്. ഒരുമിച്ച് താമസിക്കേണ്ട ഞങ്ങളൊക്കെ വേറെ വേറെയായിരുന്നു കഴിഞ്ഞിരുന്നതെന്നും ആകാശ് ദൂത് സെറ്റപ്പായിരുന്നെന്നും പറയുകയാണ് ജുനൈസ്.
"ഞാന്വളരെ ചെറുതായിരുന്നു. ഞങ്ങള്‍ അഞ്ച് പേരാണ്. ഞാനാണ് ഏറ്റവും ഇളയത്.
എന്നേക്കാള്‍ രണ്ട് വയസ് കൂടുതലുള്ള സഹോദരന്. പിന്നെ രണ്ട് സഹോദരിമാര്‍. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. പത്ത്-പന്ത്രണ്ട് വയസുള്ള മൂത്ത സഹോദരനും. ഒരുമിച്ച് താമസിക്കേണ്ട ഞങ്ങളൊക്കെ വേറെ വേറെയായിരുന്നു കഴിഞ്ഞിരുന്നത്.
ഞാനും ഒരു സഹോദരനും അമ്മാവന്റെ കൂടെയായിരുന്നു. മൂത്ത സഹോദരന് ഉപ്പയുടെ ഒരു ചേട്ടന്റെ കൂടെ. രണ്ടാമത്തെ പെങ്ങള് ഉപ്പയുടെ വേറൊരു ചേട്ടന്റെ കൂടെയുമായിരുന്നു. ആകാശ് ദൂത് സെറ്റപ്പായിരുന്നു...
എന്നെ സംബന്ധിച്ച് മാതാപിതാക്കള്‍ ഇല്ലാത്ത വിഷമമൊന്നും അറിഞ്ഞിട്ടില്ല. പക്ഷെ ഈ പ്രായത്തില്‍ അതൊക്കെ മിസ് ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ ആലോചിക്കും. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ ഇല്ലാത്തതിന്റെ വിഷമം അനുഭവിച്ചിട്ടില്ല. സ്കൂളില്‍ പഠിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. പാരന്റ്സ് മീറ്റിംഗിന് മറ്റു കുട്ടികളുടെ പാരന്റ്സ് വരും, എന്റെ പാരന്റസ് വരില്ല...
സ്വാഭാവികമായും സിമ്പതിയുണ്ടാകും. നാട്ടുകാര്‍ക്കും ടീച്ചേഴ്സിനും ക്ലാസിലെ കുട്ടികള്‍ക്കുമെല്ലാം എല്ലാം അറിയാമായിരുന്നു. ഉപ്പയും ഉമ്മയും ഇല്ലാത്ത കൂട്ടി എന്ന സിമ്പതിയായിരുന്നു.
എനിക്കത് ഒട്ടും ഇഷ്ടമായിരുന്നില്ല. അത് കേള്‍ക്കുമ്പോൾ വേദനിക്കും. പലരും ഉമ്മ മരിച്ചു, ഉപ്പ ഇങ്ങനെ ചെയ്തതാണ് എന്നൊക്കെ പറയും.
അതൊക്കെ ഭയങ്കര ട്രോമയായിരുന്നു. അങ്ങനെയുള്ള ബുദ്ധിമുട്ടികള്‍ ഒഴിച്ച് അല്ലാതെ അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍ വളര്‍ന്നു വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. മാമന്റേയും അമ്മായിയുടേയും കൂടെയായിരുന്നു ജുനെെസും സഹോദരനും വളർന്നത്. എട്ടാം ക്ലാസ് വരെ ഉമ്മ എന്ന് തന്നെയായിരുന്നു ഞാന്‍ വിളിച്ചിരുന്നത്.
ഏട്ടന് അമ്മായിയെന്നും. അത് കേള്‍ക്കുമ്പോൾ ഞാന്‍ ആലോചിക്കുമായിരുന്നു ഇവനെന്താ ഇങ്ങനെ വിളിക്കുന്നതെന്ന്. ആരും പറഞ്ഞു തന്നിട്ടൊന്നുമില്ല, പക്ഷെ സ്വാഭാവികമായി മനസിലാകുമല്ലോ.
ഇപ്പോഴും ഉമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്. ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുന്ന സമയം മൂത്ത ചേട്ടന് സാമ്ബത്തികമായി സ്റ്റേബിള്‍ ആയപ്പോള്‍ ഞങ്ങളെ വന്ന് കൂട്ടി കൊണ്ടു പോയി.
അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ വര്‍ഷവും പെരുന്നാളിന് കുറേ ഡ്രസും ചോക്ലേറ്റുമൊക്കെയായി അദ്ദേഹം ഞങ്ങളെ കാണാന്‍ വരുമായിരുന്നു.
അത് ഭയങ്കര ഓര്‍മ്മയാണ്. ഈ സമയത്ത് തന്നെയാണ് സഹോദരിയും വരിക. അതിനാല്‍ വെക്കേഷന് ആകാന്‍ വേണ്ടി നമ്മള് കാത്തിരിക്കും, അവര്‍ വരുന്നതിനായി.
അമ്മാവനെ ഞങ്ങളുടെ നാട്ടില്‍ ആറ്റ എന്നാണ് വിളിക്കുന്നത്. എല്ലാവരും ഇപ്പോള്‍ അടിപൊളിയായി പോകുന്നു. കുഴപ്പമൊന്നുമില്ല... " ജുനൈസ് പറയുന്നു.
ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് ജുനൈസിന്റെ തുറന്നു പറച്ചിൽ.
മിനി സ്ക്രീനിൽ നിന്നും സോഷ്യല്‍ മീഡിയയിൽ നിന്നുമൊക്കെ മാറി സിനിമാ നടനായി മാറിയിരിക്കുകയാണ് ജുനൈസ് ഇപ്പോള്‍. നടന് ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന പണി എന്ന സിനിമയുടെയാണ് ജുനൈസിന്റെ തുടക്കം.






