
മേപ്പാടി: വയനാട് ദുരന്തത്തില്‍ കിട്ടിയ 189 മൃതദേഹം ഇന്ന് സംസ്ക്കരിക്കും. നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി റവന്യൂമന്ത്രി രാജന് വ്യക്തമാക്കി. ആളെ തിരിച്ചറിയാന്‍ കഴിയാത്ത ശരീരഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള മൃതദേഹങ്ങളാണ് സംസ്ക്കരിക്കുക. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഈ കൂട്ട സംസ്ക്കാരം നടക്കുക. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഭൂമിയില്‍ തന്നെയാണ് മൃതദേഹം സംസ്ക്കരിക്കുക.
മൊബൈല്‍ മോര്‍ച്ചറിയുടെ പരിധിയില്‍ കവിഞ്ഞ് മൃതദേഹം സൂക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് അവ കുഴിച്ചിടും. ഉച്ചയ്ക്ക് ഒരു മണി വരെ തിരിച്ചറിയാന്‍ ആളുകള്‍ക്ക് വരാന്‍ സാഹചര്യം ഒരുക്കും. ഓരോന്നും ഓരോ കുഴിയിലായിട്ടാകും സംസ്ക്കരിക്കുക. മൂന്നു മണിയോടെ സംസ്ക്കാര ചടങ്ങുകള്‍ തുടങ്ങും. ഇന്നും സര്‍വമത പ്രാര്‍ത്ഥന നടത്തും. നിലവില്‍ മൃതദേഹങ്ങള്‍ മൊബൈല്‍ മോര്‍ച്ചറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ദുരന്തത്തില്‍ റേഷന്‍കാര്‍ഡും ആധാറുമടക്കം വയനാട് ഉരുൾപൊട്ടലിൽ കുടുംബങ്ങള്‍ക്ക് നഷ്ടമായ സർക്കാർ രേഖകൾ ലഭിക്കുന്ന സംവിധാനവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാം ഒരിടത്ത് ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. രേഖകള്‍ക്കായി പല ഓഫീസുകളിൽ അവർക്ക് കയറിയിറങ്ങേണ്ടി വരില്ല. സിംഗിൾ പോയിന്റിൽ ആവശ്യപ്പെട്ട എന്ത് രേഖകളും കൊടുക്കാൻ, ആവശ്യമെങ്കിൽ ഒരു അദാലത്ത് ഉൾപ്പടെ കൊടുത്തു കൊണ്ട് ജില്ല കളക്ടറുടെ നേതൃത്വത്തിൽ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
മൊബൈൽ ഫോൺ നഷ്ടമായ എല്ലാവർക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറിൽ തന്നെ കണക്ഷൻ എടുത്ത് ക്യാമ്പിൽ എത്തിച്ചുകൊടുക്കും എന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ നിരവധിപേരുടെ മൊബൈൽ ഫോണുകൾ നഷ്ടമായിട്ടുണ്ട്. അവർക്ക് മൊബൈൽ ഫോൺ തിരിച്ചുകൊടുക്കും. നഷ്ടപ്പെട്ട നമ്പർ ഓർമ്മയുണ്ടെങ്കിൽ, അവരുടെ വിരലടയാളത്തിലൂടെ നമ്പർ തിരിച്ചെടുക്കാൻ കഴിയുന്ന നടപടിയെടുക്കും. ഇതിനായി പ്രത്യേക സംവിധാനത്തെ അണിനിരത്തിക്കൊണ്ട് മൊബൈൽ നമ്പർ പുനസ്ഥാപിക്കാനുള്ള എല്ലാ നടപടിയും ആരംഭിക്കുമെന്നും പറഞ്ഞു.






