
എടത്വാ: കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നോക്കെത്താ ദൂരത്ത് പൂത്തുലഞ്ഞു നില്ക്കുന്ന കാക്കപ്പോളകള്‍ പതിവ് കാഴ്ച. സഞ്ചാരികളുടെ കണ്ണിന് കുളിര്‍മ്മ യേകുന്ന കാഴ്ചകള്‍ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കാന്‍ നിരവധി പേര് എത്തുമ്പോഴും കര്‍ഷകര്‍ ആശങ്കയില്‍. പടര്‍ന്നുപന്തലിച്ച കാക്കപ്പോളകള്‍ വാരിമാറ്റി കൃഷിക്ക് സജ്ജമാക്കുമ്പോള്‍ കര്‍ഷകന്റെ കീശ കാലിയാകും.
പുഞ്ചക്കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ പാടത്ത് കാക്കപ്പോളകള്‍ നിറഞ്ഞതാണ് കര്‍ഷകരെ അലട്ടുന്നത്. പാടങ്ങളില്‍ പോള പരക്കുന്നതോടെ ഇത് വാരലാണ് കര്‍ഷകര്‍ക്ക് ഏറെ ശ്രമകരം. പുരുഷത്തൊഴിലാളികള്‍ ദിവസങ്ങളോളം പണി എടു ത്താല്‍ മാത്രമേ പാടത്തെ പോള കരയ്ക്കെത്തിക്കാന്‍ കഴിയൂ. പുറംബണ്ടിന്റെയോ പുരയിടത്തിന്റെയോ സമീപത്ത് കൃഷിസ്ഥലം ഇല്ലാത്ത കര്‍ഷകള്‍ പോള വാരി മാറ്റാന്‍ ഏറെ പണിപ്പെടേണ്ടി വരുന്നു. സംഭരിക്കുന്ന സ്ഥലം വരെ വള്ളത്തിലോ നീന്തിയോ പോള എത്തിക്കുകയാണ് പതിവ്. മിക്ക പാടങ്ങളിലും പോള വാരല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും.
പുഞ്ചക്കൃഷിയുടെ പ്രാരംഭ ഘട്ടത്തിലെ പോള വാരല്‍ കഴിയുന്നതോടെ കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടി ക്കുന്നത്. പോളയ്ക്കുപുറമേ ആമ്പലും തഴച്ചുവളരുന്നത് ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു. രണ്ടാംകൃഷിയില്ലാത്ത പാടങ്ങളാണ് ആമ്പലും പോളയും കൈയടക്കുന്നത്. പുഞ്ച കൊയ്തുകഴിഞ്ഞ് വെള്ളംകയറ്റി മുക്കിയ കുട്ടനാട്ടിലെ പാടങ്ങളില്‍ പോളയും ആമ്പലും തഴച്ചുവളരാന്‍ തുടങ്ങും.
ഏതാനും വര്‍ഷങ്ങളായി ആമ്പല്‍ പറിച്ചു മാറ്റുന്നതിന് പകരം കീടനാശിനികള്‍ ഉപയോഗിച്ച് അഴുക്കിക്കളയുന്ന പ്രവണതയാണുള്ളത്. കാക്കപ്പോളയില് കീടനശിനി പ്രയോഗം നടത്തുന്നുണ്ടെങ്കിലും നെല്‍ച്ചെടിയുടെ കിളിര്പ്പിനെ സാരമായി ബാധിക്കും. നെല്‍ച്ചെടിയുടെ വേരുകള്‍ മണ്ണില്‍ ഇറങ്ങാത്തതുമൂലം പാടത്ത് വെള്ളം കയറ്റുന്നതിന് കഴിയാതെ വരികയും കതിരിടുമ്പോള്‍ നെല്‍ച്ചെടി നിലം പറ്റുന്നതിനും കാരണമാകുന്നു. അതിനാല്‍ പാടത്തെ കാക്കപ്പോളകള്‍ വാരിമാറ്റുന്നതിന് കര്‍ഷകര്‍ ജാഗ്രത കാട്ടാറുണ്ട്.
ആമ്പലിന്റെ കിഴങ്ങുകള്‍ നശിക്കാത്തതുമൂലം വിതയിറക്കി ഞാറ് കിളിര്‍ത്ത് പൊങ്ങുന്നതിനൊപ്പം ആമ്പലും തഴച്ചുവളരാറുണ്ട്. സ്ത്രീത്തൊഴിലാളികളെ ഉപയോഗിച്ച് ഞാറ് പറിച്ച് നടീല്‍ നടക്കുന്ന സമയത്താണ് ആമ്പലും പുല്ലും കവടയും പറിച്ച് നീക്കാറുള്ളത്. ഞാറുപറിച്ച് നടുന്നതിന്റെ മൂന്നിരട്ടി സമയം ഇതിന് ആവശ്യമായി വരാറുണ്ട്. ഓരോ പുഞ്ചക്കൃഷി സീസണിലും കര്‍ഷകര്‍ക്ക് ഈ ഇനത്തില്‍ നല്ലൊരു തുക കണ്ടെത്തേണ്ടി വരുന്നു. രണ്ടാംകൃഷി ചെയ്യുന്ന പാടങ്ങളിലെ കര്‍ഷകര്‍ക്ക് ഈ നഷ്ടം ഉണ്ടാകാറില്ല.
കുട്ടനാട്ടില്‍ കുറവ് പാടങ്ങളില്‍ മാത്രമാണ് രണ്ടാംകൃഷി നടക്കുന്നത്. ഭൂരിഭാഗം പാടങ്ങളിലും പുഞ്ചകൃഷിയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. വെള്ളപ്പൊക്ക സീസണില്‍ പാടങ്ങള്‍ മടവീണു ണ്ടാകുന്നത് കാരണമാണ് കര്‍ഷകര്‍ രണ്ടാം കൃഷിയില്‍ നിന്ന് പിന്തിരിയുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും പുറംബണ്ടുകള്‍ ഉയരത്തിലോ ബലവത്തായോ അല്ല സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം കര്‍ഷകര്‍ രണ്ടാം കൃഷിയില്‍ നിന്ന് കൂട്ടത്തോടെ പിന്നോട്ടു പോകുകയാണ്.
രണ്ടാം കൃഷി ഇല്ലാത്ത പാടങ്ങളില്‍ ആമ്പലും പോളയും കര്‍ഷകരെ മാത്രമല്ല പാടശേഖര നടുവിലെ താമസക്കാരേയും ഏറെ വലയ്ക്കുന്നുണ്ട്. ഒട്ടുമിക്ക താമസക്കാരും വള്ളങ്ങള്‍ക്ക് പകരം താല്കാലിക ചെങ്ങാടങ്ങളാണ് കര എത്താന്‍ ആശ്രയിക്കുന്നത്. ആമ്പലും പോളയും തഴച്ച് വളരുന്ന പാടത്തു കൂടി ചെങ്ങാടത്തില്‍ സഞ്ചരിക്കാന്‍ കഴിയാറില്ല. വിദ്യാര്‍ഥികളും രോഗികളും കര കയറാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.എല്ലാ പാടങ്ങളിലും രണ്ടാംകൃഷി ഇറക്കിയാല്‍ കര്‍ഷകരുടെ നഷ്ടവും താമസക്കാരുടെ ദുരിതവും മാറുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.






