
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ലാവോസിലേക്കു മനുഷ്യക്കടത്തു നടത്തിയ സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) പരിശോധിക്കുന്നു. കേസന്വേഷിക്കുന്ന പോലീസില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക അനേ്വഷണം നടത്തുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും.
കേന്ദ്രസര്‍ക്കാര്‍ മനുഷ്യക്കടത്തു കേസുകള്‍ അനേ്വഷണം അടുത്തിടെ എന്‍.ഐ.എയ്ക്കു കൈമാറിയിരുന്നു. ഇറാന് അവയവ തട്ടിപ്പ്, മുനമ്പം മനുഷ്യക്കടത്ത് അനേ്വഷണവും കൊച്ചി യൂണിറ്റ് അനേ്വഷിക്കുന്നുണ്ട്. ലാവോസ് മനുഷ്യക്കടത്തില്‍ നൂറിലധികം മലയാളികള്‍ ഉള്‍പ്പെട്ടതായാണു വിവരം. നൂറിലധികം മലയാളികള്‍ ലാവോസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം.
റിമാന്‍ഡിലായ പ്രതി പള്ളുരുത്തി തങ്ങള്‍ നഗര്‍ നികര്‍ത്തില്‍ പറമ്പില്‍ അഫ്സര്‍ അഷറഫ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ എന്‍.ഐ.എയും ചോദ്യം ചെയ്യും. കൂടുതല്‍ പേര് കേസില്‍ ഉള്പ്പെട്ടിട്ടുണ്ടാകാമെന്നാണു പോലീസിന്റെ നിഗമനം. അതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
ലാവോസില്‍ യിങ് ലോങ് എന്ന ചൈനീസ് കമ്പനിയില്‍ ഇന്‍വെസ്റ്റ്മെന്റ് സ്കീമില്‍ ജോലി വാഗ്ദാനം ചെയ്താണു പരാതിക്കാരനായ ഷുഹൈബ് ഹസന് ഉള്‍പ്പെടെ ആറുപേരെ ലാവോസിലേക്കു കൊണ്ടുപോയത്. ഇവരില്‍നിന്നു 50,000 രൂപവീതം വാങ്ങി. തുടര്‍ന്ന് ഒരാള്‍ക്ക് നാലുലക്ഷം രൂപവീതം വിലയിട്ട് കമ്പനിക്കു വില്ക്കുകയായിരുന്നുവെന്നാണു പരാതി. ആറുപേരാണു രക്ഷപ്പെട്ടു മടങ്ങിയെത്തിയത്.
കംബോഡിയയിലിരുന്ന് ഇന്ത്യക്കാരെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരകളാക്കുകയെന്നതാണു ഇവരുടെ ജോലി. തട്ടിപ്പിലൂടെ ലഭിക്കുന്ന വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. നൂറുകണക്കിന് ഇന്ത്യക്കാര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി അവിടെ എത്തിയിരുന്നു. ഇവര്‍ സംഘടിതമായി ജോലി ബഹിഷ്കരിച്ചു ബഹളമുണ്ടാക്കിയപ്പോഴാണ് ഇന്ത്യന്‍ എംബസി ഇടപെട്ടത്.
തിരിച്ചെത്തിയവരുടെ മൊഴിയെടുത്ത പോലീസ് പരാതിക്കാരുടെ സ്റ്റേഷന് പരിധികളിലേക്കു തുടര്‍ അന്വേഷണത്തിനായി കേസ് കൈമാറും. എന്‍.ഐ.എ.യും ഇന്റലിജന്‍സ് വിഭാഗവും മടങ്ങിയെത്തിയവരുടെ മൊഴിയെടുത്തിട്ടുണ്ട്. മൊഴികളും പോലീസ് റിപ്പോര്‍ട്ടും പരിശോധിച്ചശേഷമാകും എന്‍.ഐ.എ. കേസെടുക്കുക. തൊഴില്‍ വിസയോ മറ്റ് അംഗീകൃത രേഖകളോ ഇല്ലാത്തതിനാല്‍, എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നു കൃത്യമായ വിവരമില്ല.
ഏജന്‍സികളുടെ പക്കല്‍ മാത്രമേ പോകുന്നവരുടെ വിവരമുണ്ടാകൂ. ടൂറിസ്റ്റ് വിസയില്‍ പോകുന്നവരെ നിയമവിരുദ്ധമായി തായ്ലാന്‍ഡില്‍നിന്ന് അതിര്‍ത്തി കടത്തി ലാവോസിലേക്ക് എത്തിക്കുകയാണു ചെയ്തിരുന്നത്. ഇങ്ങനെ എത്രപേര്‍ ഇവിടെയെത്തിയിട്ടുണ്ടെന്നു വ്യക്തതയില്ല. പരാതികളെത്തുമ്പോഴാണ് അനേ്വഷണ ഏജന്‍സികള്‍ തട്ടിപ്പിന്റെ വിവരമറിയുന്നത്.
ലാവോസിലെ തൊഴില്ത്തട്ടിപ്പിനെക്കുറിച്ചു വിദേശകാര്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. ലാവോസ് ഗോള്‍ഡന്‍ ട്രയാംഗിള്‍ സ്പെഷല്‍ ഇക്കണോമിക് മേഖലയിലെ കോള്‍ സെന്റര്‍ - ക്രിപ്റ്റോ കറന്‍സി തട്ടിപ്പില്‍ മലയാളികളെ പങ്കാളികളാക്കുന്നുണ്ട്. ആഗോള ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കേന്ദ്രമാണു ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍.
രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ ചൈനീസ് കമ്പനികള്‍ ആവശ്യപ്പെടുന്ന തട്ടിപ്പു ജോലി ചെയ്യാന്‍ നിര്ബന്ധിതരാകുന്നതാണു സ്ഥിതി. ചൈനീസ് കമ്പനികള്‍, ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ്, എന്നീ തസ്തികകള്‍ വാഗ്ദാനം ചെയ്താണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ദുബായ്, ബാങ്കോക്ക്, സിങ്കപ്പൂര്‍, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലെ ഏജന്റുമാര്‍ തട്ടിക്കൂട്ട് അഭിമുഖവും നടത്താറുണ്ട്. ഉയര്‍ന്ന ശമ്പളവും ഹോട്ടല്‍ താമസവും റിട്ടേണ്‍ എയര്‍ ടിക്കറ്റുകളും വാഗ്ദാനം ചെയ്താണ് ആളുകളെ കബളിപ്പിക്കുന്നത്.






