
കോഴിക്കോട്: ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ കേരളത്തില്‍നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാനയാത്രയ്ക്കു തിരക്കേറി. സാഹചര്യം മുതലെടുത്ത് വിമാനക്കമ്പനികള്‍ യാത്രാനിരക്കും കുത്തനെ കൂട്ടി. ദോഹ, കുവൈത്ത്, ബഹ്റൈന്‍ റൂട്ടുകളിലെല്ലാം പതിവില്ലാത്ത തിരക്കാണനുഭവപ്പെടുന്നത്.
നാട്ടിലേക്കു വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്കി പ്രലോഭിപ്പിച്ച കമ്പനികള്‍ പോലും അവസരം മുതലാക്കി അഞ്ചിരട്ടി വരെ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇൗ മാസം 15 നു ശേഷമുള്ള ടിക്കറ്റുകള്‍ക്കാണ് അഞ്ചിരട്ടി വരെ ഉയര്‍ത്തിയിരിക്കുന്നത്. 12,000-15,000 രൂപയ്ക്കു ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് 50,000 മുതല്‍ മുകളിലേക്ക് ഇൗടാക്കുന്നു.
നിരക്കുവര്‍ധന ഓണം സീസണ് വരെ തുടരുമെന്നാണു സൂചന. എല്ലാ വര്‍ഷവും ഇത് മാറ്റമില്ലാതെ തുടരുന്നതാണ് സാഹചര്യം. 25 നു മുമ്പ് കണ്ണൂര്‍-ദോഹ യാത്രാടിക്കറ്റിന് 15,000 രൂപയാണെങ്കില്‍ അതിനുശേഷം ഇത് ഇരട്ടിയും കടന്ന് 32,000 ലേക്ക് എത്തുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഓഗസ്റ്റ് 27 ന് ബഹ്റൈനിലേക്കുള്ള നിരക്ക് 54,145 രൂപയാണ്. സാധാരണ 15,000 മുതല്‍ 17,000 രൂപ വരെയാണ് ബഹ്റൈനിലേക്കു നല്‍കേണ്ടി വരുന്നത്. 25,000 മുതല്‍ 28,000 രൂപ വരെ നിരക്ക് വരാറുള്ള ജിദ്ദയിലേക്ക് ഇൗ മാസം 28 ന് 48,000 രൂപ നല്‍കണം.
റിയാദിലേക്ക് 25 നുള്ള ടിക്കറ്റ്നിരക്ക് 38,846 രൂപയാണ്. സാധാരണ 16,000 രൂപ വരെയേ അവിടേക്ക് വേണ്ടിവരാറുള്ളൂ. ഓണക്കാലത്ത് വീണ്ടും നിരക്ക് ഉയരാനാണു സാധ്യത. വിമാനടിക്കറ്റിന് നിരക്ക് തീരുമാനിക്കാനുള്ള അധികാരം കമ്പനികള്‍ക്കാണ്. ഡിമാന്‍ഡ് കൂടുമ്പോള്‍ തുക കൂടുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനമാണ് ഇവര്‍ കാലങ്ങളായി തുടരുന്നത്.
മാര്‍ക്കറ്റ് ട്രെന്‍ഡ് എന്ന വിചിത്രന്യായം പറഞ്ഞാണ് യഥേഷ്ടമുള്ള ഇൗ പിഴിയല്‍. അവധി കഴിഞ്ഞ് ഗള്‍ഫിലേക്കു മടങ്ങുന്നവരും ഓണത്തിനു നാട്ടിലേക്കു വന്ന് തിരിച്ചുപോകുന്നവരും ഏറുമ്പോള്‍ വിമാനക്കമ്പനികള്‍ക്ക് ഇതു ചാകരക്കാലമാണ്. എയര്‍ കേരളയും ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസുമൊക്കെ വാചകങ്ങളിലൊതുമ്പോള് ഗള്‍ഫ് മലയാളികളെ പരമാവധി പിഴിയുകയാണ് ഇൗ കമ്പനികള്‍.





