
വന്‍ പ്രതീക്ഷകളോടെ തീയേറ്ററുകളിലെത്തുകയും മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയും ചെയ്ത സിനിമയാണ് പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചൻ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരന്ന കല്‍ക്കി 2898 എഡി. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർക്കിടയില്‍ മികച്ച സ്വീകാര്യത നേടി ഇന്ത്യയില്‍ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ നാലാമത്തെ ചിത്രമായി മാറി.
എന്നാല്‍ ഇപ്പോഴിതാ കല്‍ക്കിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അർഷദ് വാർസി. കല്‍ക്കിയില്‍ എന്താണിവർ ചെയ്ത് വച്ചിരിക്കുന്നതെന്നായിരുന്നു അർഷദിന്റെ ചോദ്യം പ്രഭാസ് ഒരു ജോക്കറിനെ പോലെയാണെന്നും അര്‍ഷദ് തുറന്നടിച്ചു.
അടുത്തിടെ കണ്ടതും ഇഷ്ടപ്പെടാത്തതുമായ ഒരു സിനിമയുടെ പേര് പറയാൻ നടനോട് അവതാരകന് ആവശ്യപ്പെട്ടപ്പോള്‍ കല്‍ക്കി എന്നായിരുന്നു താരത്തിന്റെ മറുപടി. ‘‘നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിലെ അശ്വത്ഥാമാവായി അമിതാഭ് ബച്ചന്റെ പ്രകടനം തനിക്ക് ഇഷ്ടപ്പെട്ടെങ്കിലും പ്രഭാസിന്റെ കാര്യത്തില്‍ സങ്കടം തോന്നി. പ്രഭാസ് ഒരു ജോക്കറിനെ പോലെയായിരുന്നു. ഞാൻ കാണാൻ പ്രതീക്ഷിച്ചത് ഒരു മാഡ് മാക്സ് ആയിരുന്നു. എനിക്ക് മെൽ ഗിബ്സണെ അവിടെ കാണണമായിരുന്നു. നിങ്ങൾ അതിൽ എന്താണ് ഉണ്ടാക്കിയത്? ഇവർ എന്താണ് ചെയ്ത് വച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. എനിക്കൊരിക്കലും മനസിലായില്ല...’’ എന്നാണ് അര്‍ഷദ് പറഞ്ഞത്. അണ്‍ഫില്‍റ്റേഡ് ബൈ സംദിഷ് എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെയാണ് താരമിത് പറഞ്ഞത്.
ഏതായാലും താരത്തിന് വാക്കുകള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ചിലര്‍ പറഞ്ഞത് സത്യമാണെന്ന് കുറിക്കുമ്പോള്‍ മറ്റ് ചിലര്‍ താരത്തിന് നല്ലത് കണ്ടാല്‍ മനസ്സിലാവില്ലേ എന്ന തരത്തില്‍ വിമര്‍ശിക്കുന്നുമുണ്ട്.
കല്‍ക്കി 2898 എഡിയില്‍ ദിഷ പഠാനി, കമല്ഹാസൻ, ശാശ്വത ചാറ്റർജി, ശോഭന എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മൃണാല്‍ താക്കൂർ, വിജയ് ദേവരകൊണ്ട, എസ്എസ് രാജമൗലി, ദുല്‍ഖർ സല്മാൻ, രാം ഗോപാല്‍ വർമ്മ എന്നിവർ അതിഥി വേഷങ്ങളിലുമെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നത്.
അസുർ, മോഡേൺ ലവ് മുംബൈ എന്നീ വെബ് സീരീസുകളിലാണ് അർഷാദ് അവസാനമായി അഭിനയിച്ചത്. ജോളി എൽഎൽബിയുടെ മൂന്നാമത്തെ ആവർത്തനത്തിൽ അക്ഷയ് കുമാറിനൊപ്പം താരം പ്രത്യക്ഷപ്പെടുന്നുണ്ട്.






