
കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഉയരുന്നത് രൂക്ഷമായ ആരോപണങ്ങള്‍. മെഡിക്കൽ കോളേജിൽ സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് നടന്നത് അഴിമതിയും കുറ്റകൃത്യങ്ങളുമാണെന്നും മെഡിക്കൽ കോളേജിൽ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നുമാണ് ആരോപണം.
മെഡിക്കൽ കോളേജിലേക്ക് എത്തുന്ന അജ്ഞാത മൃതദേഹങ്ങൾ നിയമാനുസൃതമല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെട്ടതിൽ ഇയാള്‍ക്ക്
പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണങ്ങളിൽ പ്രധാനം.
ബയോമെഡിക്കൽ മാലിന്യങ്ങൾ അനധികൃതമായി സന്ദീപ് ഘോഷ് വിൽപന നടത്തിയിരുന്നുവെന്നാണ് മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ട് ഡോ. അക്താർ അലി ആരോപിക്കുന്നത്. അനധികൃതമായി സലൈൻ ബോട്ടിലുകൾ,റബ്ബർ ഗ്ലൌ, സിറിഞ്ചുകൾ, സൂചികൾ എന്നിവയുൾപ്പെടെയാണ് ഇത്തരത്തിൽ വിൽപന നടത്തിയിരുന്നതെന്നും മുൻ സൂപ്രണ്ട് വിശദമാക്കുന്നു. ആർ ജി കർ മെഡിക്കൽ കോളേജിൽ നിന്ന് ഓരേ ദിവസവും 600 കിലോ വരെയുള്ള ബയോമെഡിക്കൽ മാലിന്യമാണ് ഇത്തരത്തിൽ വിൽപന നടത്തിയിരുന്നതെന്നാണ് ആരോപണം.
പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ പണം വാങ്ങി പാസ് മാർക്ക് നൽകുകയും കരാറുകാരിൽ നിന്ന് പണം പറ്റുകയും ചെയ്തിരുന്നുവെന്നും മുൻ സൂപ്രണ്ട് ആരോപിക്കുന്നു. സന്ദീപ് ഘോഷ് ടെണ്ടറുകളുടെ 20 ശതമാനം കമ്മീഷൻ കൈപ്പറ്റിയിരുന്നു. സന്ദീപ് ഘോഷിനെതിരെ പരാതിപ്പെട്ടതാണ് തനിക്ക് സ്ഥലംമാറ്റം ലഭിക്കാൻ കാരണമായതെന്നാണ് മുൻ സൂപ്രണ്ട് ആരോപിക്കുന്നത്. നിലവിലെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ നേരത്തെ ആശുപത്രിയിൽ ആശുപത്രിയിൽ മുമ്പ് നടന്ന പല സംശയസ്പദമായ മരണങ്ങളും ഇപ്പോള്‍ ചർച്ചയാവുകയാണ്.






