
അഭിനയകുലപതിയായ തിലകന്റെ മകന് എന്ന നിലയിലാണ് ഷമ്മി തിലകനെ പ്രേക്ഷകന് അറിഞ്ഞു തുടങ്ങിയതെങ്കിലും പിന്നീടിങ്ങോട്ട് പോലീസ്, വില്ലന്‍, നര്‍മ്മരസം കലര്‍ന്ന കഥാപാത്രങ്ങള്‍ എന്നിവയൊക്കെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സില്‍ തന്റേതായ ഒരിടം നേടാന്‍ ഷമ്മി തിലകന് കഴിഞ്ഞു. പ്രേക്ഷകർക്കേറെ സുപരിചിതനായ ഇഷ്ടമുള്ള താരം കൂടിയാണ് ഷമ്മി തിലകന്. പലപ്പോഴും തന്റെ തുറന്ന നിലപാടുകളിലൂടെ ചര്‍ച്ചകളില്‍ ഇടം നേടിയിട്ടുണ്ട് ഷമ്മി. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഷമ്മി തിലകന് തന്റെ നിലപാട് അച്ഛന് തിലകനൊപ്പമുള്ള ചിത്രം പങ്കിട്ട് സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു.
അതു കഴിഞ്ഞാണ് കഴിഞ്ഞ ദിവസം ഷമ്മിയുടെ സഹോദരി സോണിയ തിലകൻ ഒരു നടൻ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് രംഗത്തെത്തിയത്.
എന്നാല്‍ ഇപ്പോഴിതാ സഹോദരിയോട് ഒരു നായക നടൻ മോശമായി സംസാരിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നെന്നും അതിനെക്കുറിച്ച് പൊതു ഇടത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും പറയുകയാണ് ഷമ്മി തിലകന്.
‘‘ഞാൻ ഇനി കൂടുതല്‍ പറയുന്നില്ല. എന്നിട്ട് വേണം ഞാൻ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാനും, ഞാൻ പോകുന്ന വഴിയില്‍ ഓരോ ആഗ്യം കാണിക്കാനും. മാത്രമല്ല, പ്രശ്നങ്ങള്‍ പരിഹരിക്കാൻ കോണ്‍ക്ലേവ് നടത്തുന്നത് അബദ്ധമാണ്.
കോണ്‍ക്ലേവില്‍ പങ്കെടുക്കാൻ ക്ഷണിച്ചാല്‍ പോകും. സിനിമാക്കാരുടെ സംഘടന ക്ഷണിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു പരിപാടിക്ക് ക്ഷണിക്കാതെയിരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനാണ് ഞാൻ എന്റെ ആയുസ്സ് കളയുന്നത്. ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനു എത്രയോ മുൻപ് മരണപ്പെട്ട ആളാണ് അച്ഛൻ. എന്നിട്ടും അച്ഛനാണ് നിറഞ്ഞു നില്‍ക്കുന്നത്. അത് വലിയ തമാശയാണ്.
അച്ഛൻ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാൻ അച്ഛൻ ചിലപ്പോള്‍ ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും. അച്ഛന്റെ സിനിമകള്‍ ഒഴിവാക്കിവിട്ട ആളുകളെ നമുക്കെല്ലാം അറിയാമല്ലോ. പക്ഷേ, തെളിവ് കിട്ടാൻ ഇപ്പോള്‍ സാധ്യതയില്ല. കുറെ കാലം മുൻപ് വിനയൻ നല്കിയ പരാതിയില്‍ എന്റെ മൊഴിയും എടുത്തിരുന്നു.
കോടതിയിലെ മൊഴിപ്പകർപ്പില്‍ എന്റെയും പേരുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റി എന്റെ മൊഴി എടുത്തിരുന്നില്ല. അതിന്റെ കാരണം എനിക്ക് അറിയില്ല. ഇനി ഞാൻ പ്രതിസ്ഥാനത്താണോ എന്നും അറിയില്ലല്ലോ. ചിലപ്പോള്‍ അതുകൊണ്ടാവും ഹേമ കമ്മിറ്റി എന്റെ മൊഴി എടുക്കാഞ്ഞത്...’’ ഷമ്മി തിലകൻ പറഞ്ഞു.
അച്ഛൻ മരിച്ചതിന് ശേഷം ഒരു പ്രധാനനടൻ തന്നെ വിളിച്ചു അപമര്യദയായി പെരുമാറിയെന്നാണ് സോണിയ പറഞ്ഞത്. ‘‘അച്ഛനോട് ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ട് എന്നൊക്കെ പറഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്. മോളേ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയാണ് സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളില്‍ നിന്ന് ഉദ്ദേശ്യം വേറെയാണെന്ന് മനസ്സിലായി.
മുറിയിലേക്കു വരണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്, സന്ദേശങ്ങള്‍ അയച്ചു. അച്ഛനെ പുറത്താക്കിയതില്‍ മോളോടു മാപ്പ് പറയണം എന്നു പറഞ്ഞാണ് വിളിച്ചത്. നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. അച്ഛൻ മരിച്ചതിന് ശേഷം സിനിമയില്‍ സൗഹൃദങ്ങളൊന്നുമില്ല. വല്ലപ്പോഴും കണ്ടാല്‍ സംസാരിക്കും. അച്ഛനോട് ചെയ്ത കാര്യങ്ങള്‍ മനസ്സില്നിമനസ്സില്നിന്ന് അങ്ങനെ പോകില്ലല്ലോ.
അച്ഛനെ സിനിമയില്‍ നിന്ന് വിലക്കിയ ശേഷം സീരിയലിലും വിലക്കി. സിനിമയിലെ ഒരു നടനായിരുന്നു സീരിയലിന്റെ സംഘടനയുടെ തലപ്പത്ത്. ഇവർ ഒരു പതിനഞ്ച് പേരുണ്ട്. ഒരു ഹിഡൻ അജണ്ട വച്ചാണ് അവർ പ്രവർത്തിക്കുന്നത്. പോക്സോ കേസ് പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു. കർശനമായി നിയമനടപടിയെടുക്കേണ്ട വിഷയമാണ്...’’ എന്നാണ് സോണിയ പറഞ്ഞത്.






