
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നത് മലയാള സിനിമാലോകത്തെ മാത്രമല്ല ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പല നടിമാരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ അതിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തു വന്ന പ്രചോദനത്തില്‍ നിരവധി നടിമാര്‍ നേരിട്ട് തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ അഭിമുഖങ്ങളിലൂടെയും മറ്റും പേരു സഹിതം വെളിപ്പെടുത്തിയും രംഗത്തെത്തിയിട്ടുണ്ട്. സിദ്ദിഖ്, മുകേഷ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരെയും ആരോപണം വന്നിട്ടുണ്ട്.
എന്നാല്‍ ഇതിനിടയില്‍ ചില ദുഷ്പ്രചരണങ്ങളും നടക്കുന്നുണ്ട്. പലരുടെയും പേര് ഇതുമായി ബന്ധപ്പെടുത്തി പല വാര്‍ത്തകളും വരുന്നുണ്ട്. അതൊന്നും സത്യമല്ലെന്ന് അറിയിച്ച് പലരും രംഗത്ത് വരുന്നുമുണ്ട്. അക്കൂട്ടത്തില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ നടൻ സിദ്ദിഖ് നടിയും സഹപ്രവര്‍ത്തകയുമായ ആശ ശരത്തിനോട് മോശമായി പെരുമാറി എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയില്‍ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന പ്രചാരണത്തില്‍ പ്രതികരിക്കുകയാണ് നടി ആശ ശരത്ത്. സിദ്ദിഖില്‍ നിന്ന് മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവൃത്തിയോ തനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ലെന്നും ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നെന്നും ആശ ശരത് സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.
‘‘പ്രിയപ്പെട്ടവരെ...
ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ്, ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. കലാരംഗത്തു എന്റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് ശ്രീ സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ എനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. മലയാള സിനിമ രംഗം ഒരു വലിയ കലാകുടുംബമായി മറ്റു ദേശക്കാർക്കു ഒരു മാതൃകയായി വളരണം എന്നാണ് എന്റെ ആഗ്രഹവും പ്രതീക്ഷയും. അനഭിലക്ഷണീയമായ് എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ വളർന്നു വരുന്നുണ്ടെങ്കിലോ അത് മുളയിലേ നുള്ളേണ്ടതുണ്ട്. അതോടൊപ്പം തന്നെ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രെമിക്കുന്നവരെയും നമുക്ക് തുറന്നു കാട്ടാൻ കഴിയണം.
ഇത്തരത്തിൽ നിയമവിരുദ്ധമായി കുപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും
കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തോരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം ആശാ ശരത്...’’ എന്നാണ് ആശ ശരത് കുറിച്ചിരിക്കുന്നത്.






