
മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കുന്ന എവര്‍ഗ്രീന്‍ ക്ലാസിക്ക് സിനിമകളില്‍ ഒന്നാണ് ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ‘മണിച്ചിത്രത്താഴ്’. അഞ്ചു ഭാഷകളിൽ പുനർനിർമ്മിച്ച ഈ സിനിമ എല്ലായിടത്തും വിജയം കൊയ്തു. തെക്കിനിയും ഗംഗയും നാഗവല്ലിയും ഡോ. സണ്ണിയും നകുലനുമടങ്ങുന്ന എല്ലാ താരങ്ങളും എന്നും മലയാളികള്‍ നെഞ്ചോടു ചേര്‍ക്കുന്നതാണ്.
മോഹൻലാലിനെ കൂടാതെ സുരേഷ് ഗോപി, ശോഭന, തിലകൻ, ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ മലയാളികളുടെ പ്രിയതാരങ്ങൾ ഒരുമിച്ചെത്തിയ സിനിമ ഇറങ്ങിയ കാലം മുതൽ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ ഒന്നാണ്. ചിത്രത്തിലെ സംഭാഷണങ്ങൾ അന്നു തുടങ്ങി ഇന്നു വരെ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയതാണ്. അതുകൊണ്ടു തന്നെ സിനിമയുടെ റി റിലീസിനെയും ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
നിറഞ്ഞ സദസില്‍ തിയേറ്ററില്‍ പ്രദർശിപ്പിക്കുന്ന. മണിച്ചിത്രത്താഴിലെ ഗാനങ്ങളെല്ലാം എവർഗ്രീൻ ഹിറ്റാണ്. അതില്‍ ചിത്രീകരിക്കാത്ത ഒരു ഗാനമേയുള്ളൂ, ടൈറ്റിലിനൊപ്പം ചിത്രത്താഴ് പോലിരിക്കുന്നൊരു പൂട്ടും പിന്നാലെയെത്തുന്ന ‘അക്കുത്തിക്കാനക്കൊമ്പിൽ...’ എന്ന ഗാനം. രാധാകൃഷ്ണനായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ജി. വേണുഗോപാലും ചിത്രയും സുജാതയും ചേര്‍ന്നാണ് പാടിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ഗാനമായ അക്കുത്തിക്കുത്താനക്കൊമ്പില്‍ എന്ന ഗാനത്തേക്കുറിച്ചുള്ള ഒരോര്‍മ പങ്കുവെച്ചിരിക്കുകയാണ് ജി.വേണുഗോപാല്‍. അന്ന് മണിച്ചിത്രത്താഴിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഗായകരുടെ പേരിനൊപ്പം വേണു ഗോപാലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. സിനിമ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തിയേറ്ററില്‍ എത്തിയപ്പോഴും ആ തെറ്റ് തിരുത്തപ്പെട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
‘‘അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റൽ പ്രിന്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എന്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിന്റിലും എന്റെ പേരില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബ്ബന്ധിക്കുന്നു.
തൽക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല. ‘ഓർമ്മച്ചെരാതുകൾ’ എന്ന എന്റെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്ക്കുന്നു.
എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. ‘അക്കുത്തിക്കുത്താനക്കൊമ്പിൽ...’ എന്നു തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ ഡോ. സണ്ണിയുടെ രംഗപ്രവേശം ഇന്റര്‍വെല്‍ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. സണ്ണി ഇന്റര്‍വെല്ലിന് മുൻപ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈട്ടിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു.
ഇപ്പൊഴും വിട്ടു പോയി. അത്രേയുള്ളൂ.
മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓർമ്മകൾ നിരവധിയുണ്ട്. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആർട്ടിസ്റ്റുകള്‍ ലീവ് സാംക്ഷൻ ചെയ്യേണ്ടത്. കമ്പോസിങ്ങിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണൻ ചേട്ടൻ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. ‘ഞാനൊരു ആയുർവ്വേദ ചികിത്സയ്ക്ക് പോകുന്നു. എനിക്കീ സിനിമയിൽ നിന്നൊന്ന് രക്ഷപ്പെടണമെടാ...’ വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടൻ, ‘അവർ വിടുന്നില്ല, വീണ്ടുമിരിക്കാൻ പോവുകയാണ്...’
ഇതിലെ പാട്ടുകളുടെ ഡീറ്റയിൽസ് എല്ലാം എനിക്ക് മന:പാഠം. കുന്തളവരാളി രാഗത്തിലെ ‘ഭോഗീന്ദ്രശായിനം പുരുകുശലദായിനം’ എങ്ങനെ ‘ഒരു മുറൈ വന്ത് പാർത്തായ’യിൽ സന്നിവേശിപ്പിച്ചു എന്നും, ‘വഞ്ചിഭൂമീപതേ ചിര’ മിൽ നിന്ന് ‘അംഗനമാർ മൗലീമണി’ ഉണ്ടായതും രാധാകൃഷ്ണൻ ചേട്ടൻ രസകരമായി പാടിപ്പറയുന്ന ഓർമ്മകൾ. ആഹിരി പോലത്തെ വളരെ പരിമിതമായ സാധ്യതകളുള്ള രാഗത്തെ ഒരു മൂന്ന് മിനിറ്റ് സിനിമാപ്പാട്ടിൽ വിളക്കിചേർക്കുന്ന സംഗീത മാജിക്ക്, ഇതൊക്കെ കേൾക്കുമ്പോഴുള്ള കൗതുകം പഴയ കാലത്തേക്കെന്നെ കൂട്ടിക്കൊണ്ട് പോകുന്നു. ചേട്ടന്റെ വീട്ടിൽ ഹാർമോണിയം വായിച്ച് ഈ രണ്ട് പാട്ടുകളും എന്നെക്കൊണ്ട് പാടിച്ച് ദാസേട്ടന് പഠിക്കാനായി കൊടുത്തു വിടുന്നു. ‘ആരാ രാധാകൃഷ്ണാ ഇത്, ശുദ്ധമായി പാടീട്ടുണ്ടല്ലോ’ എന്ന ദാസേട്ടന്റെ വിലപ്പെട്ട കമന്റിന് രാധാകൃഷ്ണൻ ചേട്ടൻ എനിക്ക് വാങ്ങിത്തന്നത് ഒരു പാർക്ക് അവന്യു സ്ട്രിപ്പ്ഡ് ഷര്‍ട്ട്...
മണിച്ചിത്രത്താഴിൽ ഏറ്റവും അവസാനം റിക്കാർഡ് ചെയ്യുന്ന ഗാനവും ‘അക്കുത്തിക്കുത്ത്’ ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകർ.
എന്തായാലും വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ പ്രിന്റില്‍ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓർമ്മകൾക്ക് പകരം വയ്ക്കാൻ ഒരു ടൈറ്റിൽ കാർഡിനുമാകുകയും ഇല്ല.
ആരോടും പരിഭവമില്ലാതെ..... VG....’’ എന്നാണ് ജി.വേണുഗോപാല്‍ കുറിച്ചിരിക്കുന്നത്.






