
മലയാളസിനിമാലോകത്തെ മാത്രമല്ല മുഴുവന്‍ ആരാധകരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത്. നടിമാരോട് മോശമായി പെരുമാറുന്നവരെക്കുറിച്ചും ലൈംഗികമായി ഉപയോഗിച്ചവരെക്കുറിച്ചും വിശദമായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പേര് വെളിപ്പെടുത്തി തന്നെ പറയുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങള്‍ക്കും ശേഷം താരസംഘടനയായ ‘അമ്മ’യിലെ പ്രസിഡന്റ് മോഹൻലാല്‍ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചിരുന്നു.
ഇപ്പോഴിതാ മുഴുവൻ ഭാരവാഹികളും രാജി വച്ച തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമാതാവും സംവിധായകനുമായ ജോയ് മാത്യു. സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല. ഭരണസമിതി പിരിച്ചു വിട്ടത് മാതൃകാപരമാണെന്നും വേറെ ഏതെങ്കിലും സംഘടന ഇത്തരമൊരു നടപടി സ്വീകരിക്കുമോ എന്നും ജോയ് മാത്യു ചോദിച്ചു. പിരിച്ചു വിട്ട ഭരണസമിതിയില്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു ജോയ് മാത്യു.
“ഭരണസമിതിയില്‍ നിന്നാണ് രാജി വച്ചത്. അല്ലാതെ സംഘടനയില്‍ നിന്നല്ല. സംഘടനയില്‍ നിന്ന് പോകുമ്പോള്‍ നിങ്ങള്‍ക്ക് പറയാം ഒളിച്ചോട്ടമാണെന്ന്. ഭരണസമിതിയില്‍ നിന്ന് മാറിയില്ലെങ്കിലും അഡ്ഹോക് കമ്മറ്റിയിലുണ്ട്. ഇപ്പോഴും ഉത്തരവാദിത്തമുള്ളവരാണ് ഞങ്ങള്‍.
വീഴ്ച സംഭവിച്ചത് അമ്മയ്ക്കല്ല. അമ്മയിലെ ചില അംഗങ്ങള്‍ക്കാണ്. അമ്മയില്‍ 506 ആള്‍ക്കാരുണ്ട്. ഇവരെല്ലാം കുറ്റാരോപിതരല്ല. അവര്‍ക്കൊന്നും വീഴ്ചയും സംഭവിച്ചിട്ടില്ല. ചിലരുടെ പേരില്‍ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല. ഭരണസമിതി പിരിച്ചുവിട്ടത് ഒളിച്ചോട്ടമല്ല. ധാർമികതയുടെ പേരിലാണ് രാജിവച്ചത്.
ഇതിലും വലിയ പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ വന്നിട്ടില്ലേ. ആ പ്രശ്നം വന്ന സമയത്ത് ദിലീപ് അമ്മയുടെ ട്രഷററായിരുന്നു. ദിലീപ് ഉണ്ടാക്കിയ പ്രശ്നത്തെക്കാൾ വലുതാണോ ഇത്, അല്ലല്ലോ. ഇതൊന്നും സംഘടനയെ തകര്‍ക്കുന്ന വലിയ ശരങ്ങളൊന്നുമല്ല. ഇതൊക്കെ ഓവര്‍കം ചെയ്യാവുന്നതേയുള്ളൂ. ഇത് പോലീസ് കേസ് വരണം. കോടതിയിലെത്തണം. ഒരുപാട് കാര്യങ്ങളാണ്. കോൺക്ലേവിനോട് എനിക്ക് യോജിപ്പില്ല...തട്ടിക്കൂട്ട് പരിപാടിയാണ്. നാലര കൊല്ലം ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ച ആള്‍ക്കാരല്ലേ. ഇതില്‍ ഏറ്റവും വലിയ ക്രൈം ചെയ്തത് സാംസ്കാരിക മന്ത്രിയാണ്. ഇരയാക്കപ്പെട്ടവർക്ക് ലഭിക്കേണ്ട നീതി നാലരക്കൊല്ലം തടഞ്ഞുവെച്ചു, അല്ലെങ്കില്‍ കൊണ്ടുവരേണ്ട പരിഷ്കാരം നാലരക്കൊല്ലം വൈകിച്ചു. ഉത്തരവാദി സാംസ്കാരിക മന്ത്രിയാണ്. അദ്ദേഹം സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ അമ്മയുടെ ഭാരവാഹിയാണെങ്കില്‍ പോലും ഞാൻ പങ്കെടുക്കില്ല.
ഞങ്ങള്‍ മുന്നോട്ടുവെച്ച ധാർമിക മൂല്യം മനസിലാക്കാൻ കഴിഞ്ഞെങ്കില്‍ മുകേഷ് പൊതുപ്രവർത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കണം. അതിന് മുമ്പ് മറ്റാരെങ്കിലും രാജിവെച്ചില്ല എന്ന ന്യായം നിരത്തുകയല്ല വേണ്ടത്. നമ്മള് വ്യത്യസ്തരാവുകയല്ലേ വേണ്ടത്. മുകേഷിനോട് അദ്ദേഹത്തിന്റെ പാർട്ടിക്കാരാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടത്. ഭരണസമിതി പിരിച്ചു വിട്ടത് മാതൃകാപരമാണ്. വേറെ ഏതെങ്കിലും സംഘടന ഇത്തരമൊരു നടപടി സ്വീകരിക്കുമോ?
ഭാരവാഹിത്വത്തില്‍നിന്ന് രാജിവെച്ചവസംഘടനയില്നിന്നല്ല, ഭരണ സമിതിയില്‍നിന്നാണ് ഞങ്ങള്‍ രാജിവെച്ചത്. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ സംഘടനക്കുള്ളില്‍ നിന്ന് പോരാടണമെന്നാണ് നിലപാട്. തെരഞ്ഞെടുക്കപ്പെട്ട് വന്നവരാണ് ഞങ്ങള്‍. രാജി വെക്കുമ്പോള്‍ ‘അമ്മ’യുടെ പല കലാ പ്രവർത്തനങ്ങളും പെട്ടെന്ന് നിന്നതില്‍ വിഷമമുണ്ട്. എല്ലാവരും ഒരുമിച്ചാണ് രാജിവെക്കാനുള്ള തീരുമാനം സ്വീകരിച്ചത്.
സംഘടനക്ക് ഇനി വരുന്ന നേതൃത്വം ഇതിനേക്കാള്‍ മികച്ചതായിരിക്കും, ഒരുപാട് ചെറുപ്പക്കാർ ഇപ്പോള്‍ സിനിമയിലുണ്ട്. അവർക്ക് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പ്രശ്നമുദിക്കുന്നില്ല, സംഘടന അനാഥമല്ല, അതിനാല്‍ നന്നായി പ്രവർത്തിച്ചാല്‍ മാത്രം മതി. മോഹൻലാലിനും മമ്മൂട്ടിക്കും എല്ലാ വിഷയത്തിലും പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. അമ്മയിലെ കമ്മിറ്റി അംഗങ്ങള്‍ പ്രതികരിക്കുന്നുണ്ടല്ലോ. ഹേമ കമ്മിറ്റി നിർദേശങ്ങള്‍ പ്രാവർത്തികമാക്കാനുള്ള നടപടികള്‍ സർക്കാർ തീരുമാനിക്കുമെന്നാണ് കരുതുന്നത്. സെറ്റുകളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിർമാതാക്കളാണ്, ‘അമ്മ’യല്ല...’’ ജോയ് മാത്യു പറഞ്ഞു.






