
വെള്ളിത്തിരയിലെ സെലിബ്രിറ്റികള്‍ വിവാഹം ചെയ്യുന്നതും വിവാഹമോചിതരാകുന്നതും ഒരു സ്ഥിരം പല്ലവിയായി മാറിയിരിക്കുകയാണ്. വലിയ ആര്‍ഭാടത്തോടെ വന്‍ ആഘോഷങ്ങളോടെ നടത്തുന്ന വിവാഹമാണെങ്കില്‍ കൂടി ലൈംലൈറ്റില്‍ തിളങ്ങി നില്ക്കുന്നവര് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയ വാര്‍ത്തകള്‍ ആരാധകരെ അറിയിക്കാറുണ്ട്.
അക്കൂട്ടത്തില്‍ തമിഴ് സിനിമാലോകത്ത് സിനിമകളെക്കാള്‍ ഇപ്പോള്‍ ചര്‍ച്ചായാകുന്നത് ജയംരവി- ആരതി ദമ്പതികളുടെ വിവാഹമോചന വാര്‍ത്തയാണ്. വെറുമൊരു വിവാഹമോചന വാര്‍ത്തയ്ക്കപ്പുറം രവിയുടെ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവച്ചു. ജയം രവി അഭിനയിച്ച സിനിമകളില്‍ പോലും ഇത്രയും ട്വിസ്റ്റും ടേണും വന്നു കാണില്ല. ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ ഇതിനെതിരെ ഭാര്യ ആരതി രംഗത്തെത്തി. തന്നെ അറിയിക്കാതെയാണ് മോചനമെന്നും താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ആരതിയുടെ മറുപടി കുറിച്ചു. പിന്നീടുള്ള ദിവസങ്ങളിലും ആരതി വിഷയം മാധ്യമങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ടേയിരുന്നു.
ഇതുവരെ പ്രതികരിക്കാതിരുന്ന ജയംരവി ഇപ്പോഴിതാ ആദ്യമായി മനസ്സു തുറക്കുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടന് വിവാഹമോചനത്തിന്റെ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയത്. ആരതിയുടെ അമിത നിയന്ത്രണമാണ് വിവാഹബന്ധത്തെ ബാധിച്ചതെന്ന് നേരത്തെ തന്നെ വാദമുണ്ട്. ഇത് ശരിവെക്കുന്നതാണ് നടന്റെ പ്രതികരണം.
‘‘വീട്ട് ജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും എനിക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി എനിക്ക് ഒറ്റയ്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ല. ആരതിക്കൊപ്പം ജോയിന്റ് അക്കൗണ്ടാണ്. ഞാന്‍ എവിടെ പോയി എന്ത് ചെലവഴിച്ചാലും മെസേജ് അവള്‍ക്ക് പോകും. ഒരു ഘട്ടത്തിനപ്പുറം ഇത് സഹിക്കാനായില്ല. അവള്‍ക്ക് എന്ത് വേണമെങ്കിലും വാങ്ങാം. ലക്ഷങ്ങളുടെ ബാഗും ചെരുപ്പും വാങ്ങാം.
ഞാന്‍ വിദേശത്ത് പോകുമ്പോള്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ ഉടനെ വിളിച്ച് ഇപ്പോള്‍ എന്തിനാണ് കാര്‍ഡ് ഉപയോഗിക്കുന്നത്, എന്താണ് കഴിക്കുന്നതെന്ന് ചോദിക്കും. എന്റെ അസിസ്റ്റന്റ്സിനോട് വിളിച്ച് ചോദിക്കും. എനിക്കത് നാണക്കേടായി. ഒരു വലിയ സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് ഞാന്‍ ട്രീറ്റ് കൊടുത്തു. ഞാന്‍ പേ ചെയ്തതിന് പിന്നാലെ അസിസ്റ്റന്റ്സിനോട് വിളിച്ച് എന്തിനാണ് പണം ചെലവഴിച്ചത്, ആരൊക്കെ വന്നു എന്നെല്ലാം ചോദിച്ചു. ഇതെല്ലാം തനിക്ക് വളരെ വിഷമമമുണ്ടാക്കി.
ഇന്‍സ്റ്റഗ്രാം പാസ് വേഡ് എന്റെ കൈയില്‍ ഇല്ല. വാട്സ്ആപ്പ് പ്രശ്നമാകുന്നതിനാല്‍ ആറ് വര്‍ഷം അതും ഉപയോഗിച്ചില്ല. ബ്രദര്‍ സിനിമയുടെ ഷൂട്ടിന് പോയപ്പോള്‍ മുറിയില്‍ ആരെങ്കിലുമുണ്ടോയെന്ന് കാണാന്‍ വീഡിയോ കോള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ കാരണം ഷൂട്ട് നിര്‍ത്തി വരേണ്ടി വന്നു. ഇതിനുപുറമെ എന്റെ പല സിനിമകളും തെരഞ്ഞെടുക്കുന്നത് ഭാര്യയുടെ മാതാവാണ്. ആ ചിത്രങ്ങള്‍ പരാജയപ്പെട്ടു എന്നു പറഞ്ഞ് തന്നെ കുറ്റപ്പെടുത്തും. പക്ഷെ പിന്നീട് കണക്കുകള്‍ നോക്കിയപ്പോള്‍ എല്ലാം സാമ്പത്തിക ലാഭം നേടിയതാണ്....’’ ജയം രവി ആര്‍ജെ ഷായോട് പറഞ്ഞു.
കടുത്ത സമ്മര്‍ദ്ദത്തിലായപ്പോഴാണ് താന്‍ വീട് വിട്ട് പോയതെന്ന് ജയം രവി തന്നോട് പറഞ്ഞെന്നും ആര്‍ജെ ഷാ പറയുന്നു. ഒരു സിനിമയുടെ പ്രമോഷന് പരിപാടിയില്‍ നടന് വിക്രം തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ഈ അഭിമുഖത്തിലൂടെ ജയംരവി വ്യക്തമാക്കി. ഇരുവരും ഒരുമിച്ച് അഭിനയിച്ച പൊന്നിയിന്‍ സെല്വന് എന്ന സിനിമയുടെ പ്രൊമോഷന് സമയത്തായിരുന്നു ഇത്. പൊതുവെ ഞാന്‍ പഴ്സ് കൊണ്ട് നടക്കാറില്ല. ആവശ്യമുള്ളപ്പോള്‍ അസിസ്റ്റന്റ്സില്‍ നിന്നും വാങ്ങും. ഒരിക്കല്‍ ഞാനും ജയം രവിയും വിദേശത്ത് ഒരു പാര്‍ട്ടിക്ക് പോയി. എന്തെങ്കിലും പോക്കറ്റ് മണി കൈയിലുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ല, ഭാര്യയില്‍ നിന്ന് വാങ്ങാറാണെന്നാണ് ജയം രവി പറഞ്ഞതെന്ന് അന്ന് വിക്രം തമാശയായി പറഞ്ഞു.
ജയം രവി ആരതി രവിയുടെ നിയന്ത്രണത്തിലാണെന്ന് വിക്രം നേരത്തെ തമാശ രൂപേണയാണ് പറഞ്ഞതെങ്കിലും സംഭവം ഇപ്പോ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് ജയംരവി ആരാധകര്‍ പറയുന്നത്.
തന്റെ ഷോയിലൂടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടായ പശ്ചാത്തലവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. താന്‍ നേരിട്ട് സംസാരിക്കുന്നത് മക്കള്‍ കാണേണ്ടെന്ന് കരുതിയാണ് തന്നോട് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും പറ്റുകയാണെങ്കില്‍ യൂട്യൂബ് ചാനലില്‍ ഇക്കാര്യങ്ങള്‍ പങ്കുവെക്കണമെന്നും ജയം രവി തന്നോട് ആവശ്യപ്പെട്ടെന്ന് ഷാ പറഞ്ഞു.
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വര്‍ഷം നീണ്ട വിവാഹ ജീവിതമാണ് നടന് അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. 14 വയസുകാരനാണ് മൂത്ത മകന് ആരവ്. എട്ട് വയസ്സാണ് ഇളയ മകന് അയാന്.






