
കൊല്ലം: ബേസ് മൂവ്മെന്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നടത്തിയത് അഞ്ച് സ്ഫോടന പരമ്പരകളാണ്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍, കര്‍ണാടകയില്‍ മൈസൂരു, കേരളത്തില്‍ കൊല്ലം, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍. 2016 നവംബര്‍ ഒന്നിന് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ മജിസ്ട്രേട്ട് കോടതിക്ക് മുമ്പിലായിരുന്നു പരമ്പരകളിലെ അവസാന സ്ഫോടനം. ഗുജറാത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിരുന്നു സ്ഫോടനം നടത്താന്‍ കാരണമെന്നു പോലീസ് പറഞ്ഞു.
കൊല്ലം കലക്ടറേറ്റിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതികള്‍ തിരുവനന്തപുരം ബി.ജെ.പി. പ്രസിഡന്റിന് അയച്ച മെസേജ്, എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ച വീഡിയോ സന്ദേശം, മലപ്പുറം സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് ഇവയൊക്കെ പ്രതികള്‍ക്ക് എതിരായ തെളിവായി അനേ്വഷണ സംഘം ഹാജരാക്കിയിരുന്നു. എന്‍.ഐ.എ. അറസ്റ്റ് ചെയ്തപ്പോള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍, ലാപ്ടോപ് തുടങ്ങിയവയില്‍ നിന്ന് കൊല്ലം കലക്ടറേറ്റ് സ്ഫോടനം ആസൂത്രണം ചെയ്തതിനുള്ള തെളിവുകളും കണ്ടെത്തിയിരുന്നു.
ഇൗ തെളിവുകളിലൂടെ പ്രതികള്‍ കുറ്റക്കാരാണെന്ന സമര്‍ഥിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. എന്‍.ഐ.എ. ഉദ്യോഗസ്ഥരെടക്കം കേസില്‍ സാക്ഷികളായി വിസ്തരിച്ചു. 2017 സെപ്റ്റംബര്‍ ഏഴിനാണ് കുറ്റപത്രം സമര്പിച്ചതെങ്കിലും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. വിചാരണ ആരംഭിച്ചപ്പോള്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനും മൊഴിയെടുക്കാനും മാത്രമാണ് പ്രതികളെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്. പിന്നീട് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികള്‍ കോടതി നടപടികളില്‍ പങ്കെടുത്തത്.
സ്ഫോടന കേസില്‍ പോലീസ് ആദ്യം സംശയിച്ചത് ഡെമോക്രാറ്റിക്ക് ഹ്യൂമണ്‍ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആര്.എം.) എന്ന സംഘടനയെയായിരുന്നു. ഇൗ സംശയത്തെ തുടര്‍ന്ന് സംഘടനയുടെ കൊല്ലത്തെ പ്രവര്‍ത്തകരെ പോലീസ് വേട്ടയാടി. ഇരവിപുരം, പരവൂര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഡി.എച്ച്.ആര്.എമ്മുമായി ബന്ധമുള്ളവരുടെ വീടുകളില്‍ രാത്രിയില്‍ റെയ്ഡ് നടത്തി. പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സ്ഫോടന സംഭവത്തിനു മുമ്പ് കലക്ടറേറ്റ് വളപ്പിലെ കോടതിയുടെ ഓഫീസ് മുറിയില്‍ കയറി ഫയലുകള്‍ കത്തിച്ച കേസില്‍ അറസ്റ്റിലായത് ഡി.എച്ച്.ആര്.എം. നേതാവും പ്രവര്‍ത്തകരുമായിരുന്നു. ഇതാണ് പോലീസ് സംശയിക്കാന്‍ കാരണം.
വേട്ടയാടല്‍ വ്യാപകമായതോടെ ഡി.എച്ച്.ആര്.എം. നേതൃത്വം കൊല്ലം പ്രസ് ക്ലബില്‍ പത്രസമ്മേളനം വിളിച്ച് കലക്ടറേറ്റ് സ്ഫോടനത്തിന് പിന്നില്‍ തങ്ങളല്ലെന്ന് അവര്‍ വ്യക്തമാക്കി. ഇതിനിടെ ഒരു പി.ആര്.ഡി ഉദ്യോഗസ്ഥനെയും പോലീസ് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.
കൊല്ലത്തെ സ്ഫോടനത്തിന് മുമ്പ് ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോടതി വളപ്പുകളിലും സ്ഫോടനങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ പലയിടങ്ങളിലും റെയ്ഡ് നടന്നു. ഇതിനെത്തുടര്‍ന്ന് കൊല്ലം കലക്ടറേറ്റ് വളപ്പിലെ സ്ഫോടനത്തിന് പിന്നില്‍ കേരളത്തിന് പുറത്തുള്ള ഒരു സംഘടനയാണെന്നും ഇവര്‍ക്കായി തമിഴ്നാട്ടില്‍ തെരച്ചില്‍ നടക്കുകയാണെന്നും മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തു. കലക്ടറേറ്റ് സ്ഫോടനക്കേസില്‍ മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തകരില്‍ ചിലരെ പോലീസുകാര്‍ മോശമായി ചിത്രീകരിക്കുകയും പ്രതികള്‍ കേരളത്തിനു പുറത്തുള്ളവരാണെന്ന വാര്‍ത്തകള്‍ക്ക് തെളിവില്ലെന്നും പോലീസ് വാദിച്ചു.
തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടന കേസുകളില്‍ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരെ ദേശീയ അനേ്വഷണ ഏജന്‍സി(എന്‍.ഐ.എ.) അറസ്റ്റ് ചെയ്തപ്പോഴാണ് കേരള പോലീസിന്റെ കണ്ണുതള്ളിയത്. ഇതോടെ ഡി.എച്ച്.ആര്.എം. പ്രവര്‍ത്തകര്‍ക്കും ശ്വാസം നേരേ വീണു.





