
തന്റെ വ്യതിരിക്തമായ സംഗീത ശൈലി കൊണ്ട് പ്രശസ്തനായ ഓസ്കാര്‍ അവാര്‍ഡ് ജേതാവും ഇന്ത്യൻ സംഗീതസംവിധായകനും ഗായകനുമാണ് എ ആര് റഹ്മാന്. സംഗീതലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കാറുള്ള എആര്‍റഹ്മാന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടാണ്. തങ്ങളുടെ 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സംഗീതജ്ഞൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിവാഹമോചന വാര്‍ത്ത പുറത്തു വന്നതോടെ റഹ്മാനെക്കുറിച്ച് നിറംപിടിപ്പിച്ച പല കഥകളും പ്രചരിക്കാൻ തുടങ്ങി.
എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് സൈറ ബാനു. ഓഡിയോ സന്ദേശത്തിലൂടെയാണ് അവർ വെളിപ്പെടുത്തല്‍ നടത്തിയത്. വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഭാര്യ സൈറ ബാനു. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ പറയുന്നു. ശാരീരിക പ്രശ്നങ്ങളുള്ളതിനാല്‍ ചികിത്സയ്ക്കായി ചെന്നൈയില്‍നിന്ന് മുംബൈയിലെത്തിയതാണെന്നും റഹ്മാനില്‍നിന്നു മാറിനിന്നതാണെന്നും അവർ അറിയിച്ചു.
‘‘ഞാൻ സൈറ റഹ്മാൻ.. ഇപ്പോള്‍ ബോംബെയിലാണ് ഞാൻ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെയാണ് താമസം. അതുകൊണ്ടാണ് റഹ്മാനില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചത്. യൂട്യൂബർമാരോടും മാദ്ധ്യമങ്ങളോടും ഒരു അപേക്ഷയുണ്ട്. അദ്ദേഹത്തെ മോശക്കാരനാക്കി വാർത്തകള്‍ പ്രചരിപ്പിക്കരുത്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഒരു മുത്താണ്. ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ. എന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ഇപ്പോള്‍ ചെന്നൈയിലേക്ക് വരാൻ കഴിയാത്തത്. എനിക്കറിയാം, എന്നെ ചെന്നൈയില്‍ കണ്ടില്ലെങ്കില്‍ സൈറ എവിടെപ്പോയി എന്ന് ആളുകള്‍ ചിന്തിക്കും. ഞാനിപ്പോള്‍ ഒരു ചികിത്സയിലാണ്. റഹ്മാന്റെ തിരക്കേറിയ ചെന്നൈ ജീവിതത്തിനിടയില്‍ ഇത് പ്രായോഗികമാകില്ല. അതുകൊണ്ടാണ് മുംബൈയിലേക്ക് ഞാൻ വന്നത്. എനിക്ക് ആരേയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല, അദ്ദേഹത്തേയോ എന്റെ മക്കളേയോ പോലും...’’ സൈറ ബാനു പറഞ്ഞു.
ബേസ് ആർടിസ്റ്റ് മോഹിനി ഡേയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന അഭ്യൂഹങ്ങളും അവർ തള്ളി. ‘‘പക്ഷെ അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം എങ്ങനെയാണോ അങ്ങനെ അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കൂവെന്നാണ് എല്ലാവരോടുമായി അപേക്ഷിക്കാനുള്ളത്. അദ്ദേഹത്തിന് ഇതൊന്നുമായി ബന്ധമില്ല, ഞാൻ അദ്ദേഹത്തെ എന്റെ ജീവനെ പോലെ വിശ്വസിക്കുന്നു. അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു, തിരിച്ച് അദ്ദേഹവും. അദ്ദേഹത്തിനെതിരായ എല്ലാ വ്യാജ ആരോപണങ്ങളും അവസാനിപ്പിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ്. അദ്ദേഹത്തെ താറടിച്ച് കാണിക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. അതെല്ലാം തീർത്തും അസംബന്ധമാണ്.
ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ നിമിഷത്തില്‍ ഞങ്ങളടെ സ്വകാര്യതബഹുമാനിക്കണം. ഞാൻ ചെന്നൈയിലേക്ക് ഉടൻ മടങ്ങിയെത്തും. പക്ഷെ എനിക്ക് എന്റെ ചികിത്സ പൂർത്തീകരിക്കണ്ടതുണ്ട്. അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തുന്നത് നിർത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. അദ്ദേഹമൊരു ജെം ആണെന്ന് ആവർത്തിക്കട്ടെ, നന്ദി...നിങ്ങള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും....’’ സൈറ ബാനു പറഞ്ഞു.
“We had hoped to reach the grand thirty, but all things, it seems, carry an unseen end. Even the throne of God might tremble at the weight of broken hearts. Yet, in this shattering, we seek meaning, though the pieces may not find their place again. To our friends, thank you for…
— A.R.Rahman (@arrahman) November 19, 2024
വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ റഹ്മാൻ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡെ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്നതരത്തിലുള്ള ചർച്ചകള്‍ക്ക് ചൂട് പിടിച്ചു. എന്നാല്‍ വാർത്തകള്‍ തള്ളി റഹ്മാന്റെ മക്കളും മോഹിനിയും രംഗത്തെത്തി. അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതു കൊണ്ടാണ് സൈറ ബാനു ആദ്യമായി പ്രതികരിച്ചത്.
ദിവസങ്ങള്‍ക്കുമുൻപ് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെ കുറിച്ചുള്ള സൂചനകളുമായി വാർത്താകുറിപ്പ് പുറത്തിറക്കിയത്. വർഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതത്തിനുശേഷം സൈറയും എ.ആർ റഹ്മാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണെന്നും അത്യധികം വേദനയോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നുമായിരുന്നു കുറിപ്പില്‍ അറിയിച്ചത്.
ദിവസങ്ങള്‍ക്ക് മുൻപ് സൈറയായിരുന്നു ആദ്യം വിവാഹമോചന വാർത്ത ആരാധകരുമായി പങ്കിട്ടത്. ‘‘പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി...’’ എന്നാണ് സൈറ കുറിച്ചത്. പിന്നാലെ എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയലിനെ സംബന്ധിച്ച് വിശദീകരിച്ചു.‘‘മുപ്പത് വർഷം ഈ ബന്ധം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല...’’ എന്നായിരുന്നു റഹ്മാന്റെ വാക്കുകള്‍.
തന്റെ സന്തോഷങ്ങളിലെല്ലാം ഭാര്യയെ ചേർത്ത് പറയുന്ന റഹ്മാൻ എന്തുകൊണ്ടാണ് 29 വർഷം നീണ്ട ദാമ്പത്യം പൊടുന്നനെ അവസാനിപ്പിച്ചത് എന്ന ചോദ്യം ആരാധകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചിരുന്നു.






