
വിശ്രമവേളകള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കാറുള്ളത് വിദ്യാര്‍ത്ഥികളാണ്. ക്ലാസ് പഠനത്തിനിടെ തങ്ങള്‍ക്ക് കിട്ടുന്ന ഇടവേളകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനും ചിരിക്കാനും ഒന്നും ആലോചിക്കാതെ ആസ്വദിക്കാനും കഴിയുന്നത് കുട്ടികള്‍ക്കാണ്. ഒഴിവു സമയത്ത് ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ ആരെങ്കിലും നോക്കുന്നുണ്ടോ കാണുന്നുണ്ടോ എന്നൊന്നും ആലോചിക്കാതെയാണ് പല കുട്ടികളും കളിചിരികളില്‍ മുഴുകാറുള്ളത്.
ഇപ്പോഴിതാ സ്കൂളില്‍ ഒഴിവുസമയത്ത് കളിക്കുന്നതിനിടെ സ്പീക്കറില്‍ ആ വൈറല്‍ പാട്ട് കേട്ടപ്പോള്‍ രസകരമായി ആസ്വദിച്ച് നൃത്തം ചെയ്യുന്ന ഒരു രണ്ടാം ക്ലാസുകാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. സ്കൂളില്‍വെച്ചുള്ള രണ്ടാം ക്ലാസുകാരിയുടെ വൈറല്‍ നൃത്തം വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. തൃപ്പൂണിത്തുറ എരൂര്‍ ജി.കെ.എം.യു.പി.എസ് സ്കൂളിലെ അനയയാണ് കോളേജുകളില്‍ ഹരമായിരുന്ന വൈറല്‍ പാട്ടിന് ചുവടുവെച്ച് വൈറലായത്.
‘റെയിൻ റെയിൻ കം എഗയ്ൻ’ എന്ന ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ ‘തെമ്മാ തെമ്മാ തെമ്മാടി കാറ്റേ...ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ...’ എന്ന പാട്ടിനായിരുന്നു അനയ മനോഹരമായ ചുവടുകള്‍ വെച്ചത്. അനനയുടെ ഗംഭീര ചുവടുകള്‍ കണ്ട കുട്ടികളും അധ്യാപകരും ആദ്യമൊന്ന് ഞെട്ടി. എന്നാല്‍ ചിരിയൊന്നും വക വെക്കാതെ അനയ നൃത്തം തുടർന്നു. ഇതോടെ അധ്യാപിക പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
ആദ്യം ചിരിച്ചും അമ്പരന്നും നിന്ന കുട്ടികളൊക്കെ അനയയ്ക്കൊപ്പം കൂടി ചുവടുവെച്ചു.
ഇതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി വി.ശിവന്‍കുട്ടിയും ഇത് ഫെയ്സ്ബുക്കില്‍ പങ്കിട്ടു. ‘‘നൃത്തത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയയെ തോല്‍പ്പിക്കാന്‍ ഇനി ആരുണ്ട്...’’ എന്ന ക്യാപ്ഷനൊപ്പമാണ് മന്ത്രി വീഡിയോ പങ്കുവച്ചത്. അനയ മികച്ച രീതിയില്‍ നൃത്തം ചെയ്യുന്നത് കണ്ട സ്കൂള്‍ ഹെഡ്മിസ്ട്രസ് എ കെ ശ്രീലതയാണ് ഫോണില്‍ വിഡിയോ പകര്‍ത്തിയത്. ബിആര്‍സി ട്രെയ്നര്‍ ടി വി ദീപയാണ് വിഡിയോ മന്ത്രിയുടെ അടുത്ത് എത്തിച്ചത്. കണ്ണൂര്‍ സ്വദേശയായ പി റിനിലിന്റെയും രാജിയുടെയും ഇളയമകളാണ് അനയ പി റിനില്‍.
രണ്ടാം ക്ലാസുകാരിയുടെ ചടുലവും അനായാസവുമായ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗംഭീരമാണെന്നടക്കമാണ് മന്ത്രിയുടെ പോസ്റ്റില്‍ നിറയുന്ന കമന്റുകള്‍. ഫ്രീ പിരീയഡ് സമയത്ത് കുട്ടികളെ ക്ലാസ് റൂമില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ മൈതാനത്ത് എത്തിയ കുട്ടികള്‍ക്കായി പാട്ടും വെച്ചു കൊടുത്തു. ഈ സമയത്താണ് വിദ്യാര്‍ഥികള്‍ നൃത്തം ചെയതത്.






