
ബിഗ് സ്ക്രീനിലെന്ന പോലെ മിനി സ്ക്രീനിലൂടെ പ്രേക്ഷകപ്രീതി നേടിയ ഒരുപാട് താരങ്ങളുണ്ട്. ഇവരില്‍ ചിലരൊക്കെ തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയതും സീരിയല്‍ മേഖലയില്‍ നിന്നു തന്നെയാണ്. ഒരു കാലത്ത് മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡികളായിരുന്നു വരദയും ജിഷിനും. സീരിയലിലൂടെ തന്നെ കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച ഇവര്‍ പിന്നീട് വിവാഹിതരായി. ഒരു മകനും ഇവര്‍ക്ക് ജനിച്ചു. മൂന്നു വർഷം മുൻപ് ഇരുവരും പിരിഞ്ഞാണ് താമസം. എന്നാല്‍ വിവാഹമോചിതരായോ എന്ന ചോദ്യങ്ങളോടോ ഇവര്‍ പ്രതികരിച്ചിരുന്നില്ല. ഈ വർഷം ജനുവരിയാണ് ജിഷിൻ വിവാഹമോചിതനായി എന്ന് തുറന്നു പറഞ്ഞ്, പക്ഷേ അതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ചോ ജിഷിനോ വരദയോ പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ അടുത്തിടെയായി ജിഷിന് ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. സീരിയല്‍ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും തമ്മിലുള്ള സൗഹൃദവും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും റീല്‍സുകളുമാണ് ഗോസിപ്പിന് കാരണങ്ങളായത്. കമിതാക്കളെപ്പോലെയാണ് ഇരുവരും ഫോട്ടോകളും റീലുകളും സോഷ്യല്‍മീഡിയ പോസ്റ്റുകളും പങ്കുവെക്കാറുള്ളത്. ജിഷിൻ വിവാഹമോചിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് എന്നതാണ് അമേയയുമായുള്ള ജിഷിന്റെ സൗഹൃദം കൂടുതല്‍ സോഷ്യല്‍മീഡിയയില്‍ ചർച്ചയാകാൻ കാരണം.
ഇപ്പോഴിതാ ആദ്യമായി വിവാഹമോചനത്തെക്കുറിച്ചും അമേയയുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ജിഷിന്. ഇതിന് ശേഷമുള്ള ജീവിതം ഏറെ കടുപ്പമായിരുന്നുവെന്നും വിഷാദത്തിലേക്ക് വീണ ഞാൻ കഞ്ചാവിനും രാസ ലഹരിക്കും അടിമപ്പെട്ടു പോയിരുന്നതായും അമേയയാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കാെണ്ടുവന്നതെന്നുമാണ് ജിഷിൻ മോഹന്റെ വെളിപ്പെടുത്തല്‍.
‘‘വിവാഹമോചനത്തിന് ശേഷമുള്ള രണ്ടുവർഷക്കാലം ഞാൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയത്. വീട്ടില്‍ തനിച്ചായി പോയി. എല്ലാം നെഗറ്റീവായി, മനസ് കൈവിട്ട് പോയി...ലഹരിയിലേക്ക് തിരിഞ്ഞു. കള്ളുകുടി, കഞ്ചാവ് ഉപയോഗിച്ച് തുടങ്ങി. രാസലഹരിയും പരീക്ഷിച്ചു. അമേയ വന്നതിന് ശേഷമാണ് ഇവയെല്ലാം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നത്. ജീവിതത്തില്‍ തനിച്ചായി പോകുന്നവർക്ക് സംഭവിച്ചു പോകുന്നതാണിത്.
ഞങ്ങളുടെ സൗഹൃത്തില്‍ പരസ്പരമായ ധാരണയുണ്ട്. കരുതലുണ്ട്, അതിനെ പ്രണയമെന്ന് വിളിക്കാനാകില്ല. വിവാഹത്തിലേക്ക് എത്തുമെന്നും കരുതുന്നില്ല. അവിഹിതം എന്നൊഴികെ എന്തും വിളിച്ചോട്ടെ…ഞാൻ അമേയയെ പരിചയ പെടുന്നത് ഒരുവർഷം മുൻപായിരുന്നു. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്റെ വിവാഹമോചനം കഴിഞ്ഞ് മൂന്നുവർഷമായി. അതുകാെണ്ട് സന്തോഷിക്കാൻ പാടില്ലേ, വേറെയാരെയും നോക്കാൻ പാടില്ലേ....’’ ജിഷിന് ചോദിക്കുന്നു.
അമേയ നായരുമായുള്ള ബന്ധം എന്താണെന്നും ജിഷിൻ വെളിപ്പെടുത്തുന്നുണ്ട്. സൗഹൃദത്തിനും മുകളിലുള്ള ഒരു ആത്മബന്ധം അമേയയുമായി തനിക്കുണ്ടെന്ന് ജിഷിന് തുറന്നു സമ്മതിക്കുന്നു.
‘‘ഞാൻ ഏത് പെണ്‍കുട്ടികളുടെ കൂടെ ഫോട്ടോയോ വീഡിയോയോ ചെയ്താലും അതെല്ലാം ചർച്ചയാകുകയാണ്. അതെന്താണ് എന്നെ പെണ്‍കുട്ടികളുടെ കൂടെ കാണാൻ പാടില്ലേ? അനാവശ്യ തമ്പ് നെയില്‍ കൊടുത്ത് ചിലർ ഇതൊക്കെ വാർത്തയാക്കും. ഇതിലൊക്കെ കമന്റിടാനും ചിലർ കാണും. ഈ കമന്റുകളൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല. എന്നാല്‍ അമേയയെ ഇതെല്ലാം ബാധിച്ചു. അവള് ആദ്യമായി നല്കിയ അഭിമുഖത്തിന് താഴെ വളരെ അധികം അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്.
യാതൊരു ചീത്തപ്പേരും കേള്‍ക്കാതെയാണ് അമേയ ജീവിക്കുന്നത്. അതിനിടയിലാണ് എന്റെ കുടുംബം തകർത്തതെന്ന് പറഞ്ഞ് ചില അധിക്ഷേപങ്ങള്‍ വരുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്. അമേയയെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷമെ ആയിട്ടുള്ളു. അതേസമയം എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എങ്ങനെയാണ് അപ്പോള്‍ ഇവള് എന്റെ കുടുംബം തകർന്നതിന് കാരണമാകുക?.
ഡിവോഴ്സായി കഴിഞ്ഞാല്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം എന്നാണോ?. വേറെ പെണ്ണിനെ നോക്കാൻ പാടില്ല... ജീവിതത്തില്‍ സന്തോഷം അനുഭവിക്കാൻ പാടില്ല എന്നൊക്കെയൊരു കാഴ്ചപ്പാടാണ് മലയാളികള്‍ക്ക്. ഞങ്ങളുടെ റിലേഷനെ കുറിച്ച് അമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ മ്യൂച്വലായി ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരം താങ്ങി നിർത്താനും കെയർ ചെയ്യാനുമൊക്കെയുള്ള ബോണ്ടിങ്ങുണ്ട്.
അതൊരു വിവാഹത്തിലേക്ക് പോകുമെന്നോ പ്രണയത്തിലേക്ക് പോകുമെന്നോ പറയാൻ സാധിക്കില്ല. ഞങ്ങളുടെ ബന്ധത്തെ എന്ത് പേര് വേണമെങ്കിലും വിളിച്ചോട്ടെ. പക്ഷെ അവിഹിതമെന്ന് വിളിക്കരുത്. ഒരാളുമായി ബന്ധത്തിലിരിക്കെ മറ്റൊരാളുമായി ബന്ധം ഉണ്ടാക്കുന്നതിനെയാണ് അവിഹിതമെന്ന് വിളിക്കുന്നത്. ചിലർ അധിക്ഷേപിച്ച് കമന്റിടുന്നതിന്റെ പേരില്‍ പോയി തൂങ്ങി മരിക്കാൻ എനിക്ക് സൗകര്യമില്ല.
ഡിവോഴ്സായെന്ന് കരുതി വീട്ടില്‍ കുത്തിയിരിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ ഒന്നും ചെയ്യാതെയിരുന്നാല്‍ ആർക്ക് പോയി? എനിക്ക് മാത്രം. ഡിവോഴ്സായി രണ്ട് വർഷക്കാലം ഞാൻ ഡിപ്രഷനിലായിരുന്നു. പുറത്തിറങ്ങാതെ വീട്ടില്‍ ഒറ്റക്കിരുന്ന് സമയം കളഞ്ഞിട്ടുണ്ട്. കാരണം പുറത്തിറങ്ങിയാല്‍ നെഗറ്റീവാണ്. അതോടെ കള്ളുകുടി കഞ്ചാവടി എല്ലാം തുടങ്ങി.
സിന്തറ്റിക് ഡ്രഗ്സും ഉപയോഗിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിലേക്ക് പോയിട്ടുമുണ്ട്. ഈ എല്ലാ സാധനങ്ങളില്‍ നിന്നും എനിക്ക് മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടതിന് ശേഷമാണ്.
ഒറ്റപ്പെട്ട് പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയില്‍ മദ്യത്തിലൊന്നും ആശ്രയം കണ്ടെത്താത്തവരെ സമ്മതിക്കണം. എന്നെ പോലുള്ള സാധാരണക്കാർക്കൊന്നും ഇത് നടക്കില്ല. ഗുമസ്തനിലുള്ള ജെയ്സേട്ടൻ അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് പറഞ്ഞത് ജീവിതത്തില്‍ നമുക്കൊരു പാര്‍ട്ണർ വേണമെന്ന്. എന്റെ ജീവിതത്തില്‍ ഇനി എന്തായാലും ഒരു വിവാഹം ഉണ്ടാകില്ല.
വിവാഹം എന്നത് വെറുമൊരു കൂട്ടിക്കെട്ടല്‍ മാത്രമാണ്. അല്ലാതെ അതിലൊരു ഇമോഷണല്‍ ബോണ്ടില്ല. ഇത് പിന്നെ നിയമപരമായി പിരിക്കാനാണ് പാട്. നമുക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചാല്‍ മതി. വിവാഹം ഇനി ഉണ്ടാവില്ലെങ്കിലും ഒരു പാര്‍ട്ണർ ഉണ്ടാകണം ജീവിതത്തില്‍ എന്നുണ്ട്...’’ ജിഷിന് പറയുന്നു.
<






