
ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് കൂവക്കാടിനെ കര്‍ദ്ദിനാളായി വാഴിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ പ്രതിനിധിസംഘം വത്തിക്കാനിലേക്ക്. ഇന്ത്യാക്കാരുടെ മുഴുവന്‍ ആശംസകള്‍ അദ്ദേഹത്തെ അറിയിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖരന് പറഞ്ഞു. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ നേതൃത്വത്തില്‍ ഏഴംഗ ഔദ്യോഗിക സംഘമാണ് വത്തിക്കാനിലേക്ക് പോയിരിക്കുന്നത്. മുഴുവന്‍ ഇന്ത്യാക്കാരുടേയും ക്രിസ്ത്യന്‍ സമൂഹത്തിന്റെയും ആശംസകള്‍ അറിയിക്കുമെന്ന് രാജീവ് ചന്ദ്രശേഖരന് ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമായിരുന്നു പ്രതിനിധി സംഘം യാത്ര പുറപ്പെട്ടത്.
ആദ്യം ഖത്തറില്‍ എത്തിയ ശേഷം അവിടെ നിന്നുമാണ് വത്തിക്കാനിലേക്ക് പോകുക. നാളെ രാവിലെ സംഘം മാര്‍പാപ്പയെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തേടും. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്റെ നേതൃത്വത്തില്‍ രാജ്യസഭാ എംപി സത്നാം സിംഗ്, പ്രതിപക്ഷത്ത് നിന്നുള്ള എംപി കൊടിക്കുന്നില്‍ സുരേഷ്, ബിജെപി നേതാക്കളായ അനില്‍ ആന്റണി, അനൂപ് ആന്റണി, ടോം വടക്കന്‍ എന്നിവരും സംഘത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശാനുസരണമാണ് ഒരു ഔദ്യോഗിക ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക് പോയിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് നാലു മണിയോടെയാണ് വത്തിക്കാനില്‍ ചടങ്ങുകള്‍.
വത്തിക്കാനില്‍ ജോര്‍ജ്ജ് കൂവക്കാടിനെ നേരിട്ട് കണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കുമെന്നും പ്രതിനിധിസംഘം വ്യക്തമാക്കിയിട്ടുണ്ട്്.
മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍. തുടര്‍ന്ന് ഇന്ത്യന്‍ സമയം രാത്രി 10 മുതല്‍ 12 വരെ നവകര്‍ദിനാള്‍ ാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. 2020 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രകള്‍ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമാണ് മാര്‍ ജോര്‍ജ്ജ് കൂവക്കാട് നിര്‍വ്വഹിക്കുന്നത്. 51 കാരനായ മോണ്‍സിഞ്ഞോര്‍ കൂവക്കാട്, ചങ്ങനാശേരി സീറോ മലബാര്‍ കത്തോലിക്കാ അതിരൂപതയില്‍ നിന്നാണ് വരുന്നത്. 1973 ഓഗസ്റ്റ് 11-ന് ജനിച്ച അദ്ദേഹം 2004-ല്‍ വൈദികനായി അഭിഷിക്തനായി, പിന്നീട് പ്രശസ്തമായ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി.






