
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേര്‍ന്ന ബിപിൻ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തു.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ബിപിൻ സി ബാബുവിനെയും മധു മുല്ലശ്ശേരിയെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തത്.
സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറിയാണ് മധു മുല്ലശ്ശേരി. മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്, ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ളവര്‍ മധുവിന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു.
സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി ബാബു. സിപിഎം ആലപ്പുഴ ജില്ലയിൽ വിഭാഗീയത പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാന നേതാവായ ബിപിൻ സി ബാബു പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യയെ തല്ലിയെന്ന പരാതിയിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി ബാബുവിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.






